തിരുവനന്തപുരം: ഔദ്യോഗിക രഹസ്യരേഖകളുടെ കൈമാറ്റം സുതാര്യമാകണമെന്ന് സര്‍ക്കാര്‍. രഹസ്യ രേഖകള്‍ ചോര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്.
പോലീസിന്റെ തോക്കും തിരകളും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്ന സ്റ്റോറില്‍ നിന്ന് കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്. സി.എ.ജി. റിപ്പോര്‍ട്ട് മനഃപൂര്‍വം ചോര്‍ത്തിയാതാമെന്ന സാധ്യതയും തള്ളി കളയാനാവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സെഷ്യല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ടിനൊപ്പം അദ്ദേഹം നല്‍കി ശുപാര്‍ശയും സര്‍ക്കാര്‍ അംഗീകരിച്ചു.
കടലാസ് ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തുള്ള വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ ലെ യ്‌സണ്‍ ഓഫീസര്‍ വഴി കൈമാറുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അനിയന്ത്രിതമായ സ്വാതന്ത്ര്യം കിട്ടുന്നതും സ്വാധീനം കുറയ്ക്കുന്നതിനും മൂന്നുവര്‍ഷത്തിലൊരിക്കല്‍ ലെയ്‌സണ്‍ ഓഫീസറെ മാറ്റണം. കൈമാറുന്ന രഹസ്യരേഖകള്‍ ഇരട്ടക്കവറിലായിരിക്കണം. സുപ്രധാന രേഖകള്‍ ഇ-മെയില്‍ വഴി കൈമാറണം. തങ്ങളുടെ കൈവശമുള്ള രഹസ്യ രേഖകളിലെ വിവരം മൂന്നാമതൊരാള്‍ക്ക് അനധികൃതമായി കിട്ടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. പെരുമാറ്റച്ചട്ടമനുസരിച്ചുള്ള ജോലിയോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും പുലര്‍ത്തണം. ഔദ്യോഗികരേഖകളും ഡേറ്റയും ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ കേരള സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
Post Your Comments