ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാൻ വഴിയൊരുക്കി വനിതകള്‍ക്ക് നാഷനല്‍ ഡിഫെന്‍സ് അക്കാദമി. എൻ.ഡി.എ)യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വനിതകൾക്ക് അവസരം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ കുഷ് കൽറ നൽകിയ പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിലാണ് കേന്ദ്രം ചരിത്രപരമായ തീരുമാനം അറിയിച്ചത്.
Also Read: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും
എൻ.ഡി.എയിലൂടെ സ്ഥിരം കമ്മിഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാനും തീരുമാനമായി. സൈന്യത്തിന്റെ ഉന്നതതലത്തിൽത്തന്നെ ഇതിനായി തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടി വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം ഫയൽ ചെയ്യാനും അനുമതി തേടി. തുടർന്ന് കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവെച്ചു. സൈനിക വിഭാഗങ്ങളിൽ ലിംഗ നീതി ഉറപ്പാക്കുന്ന തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേഷ് എന്നിവർ വ്യക്തമാക്കി.
രാജ്യത്തിന്റെ ബഹുമാനം നേടിയിട്ടുള്ള സൈനിക വിഭാഗങ്ങൾ ലിംഗനീതിയുടെ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി ഉത്തരവുകൾക്ക് കാത്ത് നിൽക്കാതെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. അടുത്ത എൻ.ഡി.എ.പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായ വനിതകൾക്ക് സുപ്രീംകോടതി നേരത്തേ അനുമതി നൽകിയിരുന്നു. അതേസമയം, പരീക്ഷാഫലം സുപ്രീംകോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും അന്ന് വ്യക്തമാക്കി.
സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനവും ലിംഗവിവേചനവുമാണെന്നുകാട്ടി അഡ്വ. കുശ് കാൽറ നൽകിയ ഹർജിയിലാണ് നടപടി. പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള അവിവാഹിതരായ പുരുഷന്മാർക്കാണ് എൻ.ഡി.എ.യിലും നേവൽ അക്കാദമി പരീക്ഷയിലും നിലവിൽ അവസരമുള്ളത്. 15 മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് പരീക്ഷയെഴുതാൻ അവസരം. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 19 മുതൽ 22 വയസ്സിനിടെ അവർക്ക് സ്ഥിരംകമ്മിഷൻ ലഭിക്കും.
Post Your Comments