പത്തനംതിട്ട: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ റാന്നി പഴവങ്ങാടി ജണ്ടായിക്കലില്‍ വെച്ച് തടഞ്ഞ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് കേസെടുത്തു. മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയതിന് ശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന സംഭവത്തിൽ റാന്നിയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തശേഷം പ്രവര്‍ത്തകന്‍ സണ്ണി ഇടയാടന്റെ വീട്ടില്‍ നിന്ന് ഭക്ഷണത്തിന് ശേഷം മടങ്ങിവരവെയാണ് ജണ്ടായിക്കല്‍ സ്വദേശികളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ മന്ത്രിയോട് പരാതി ബോധിപ്പിക്കാൻ വഴിയിൽ തടഞ്ഞത്.
റാന്നി എംഎല്‍എ പ്രമോദ് നാരായണനും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ജണ്ടായിക്കലുള്ള പാറ മടയുമായി ബന്ധപ്പെട്ട പരാതിയാണ് പ്രവർത്തകർ ഉന്നയിച്ചത്. മന്ത്രിയും എംഎല്‍എയും പാറമടയില്‍നിന്ന് മലിനജലം ഒഴുകിപ്പോകുന്നത് കണ്ടിട്ട് പോകണമെന്ന് ഇവര്‍ ശഠിക്കുകയായിരുന്നു. മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന ഗണ്‍മാനുമായി ഇതിന്റെ പേരില്‍ തര്‍ക്കവുമുണ്ടായി. മന്ത്രി പൈലറ്റ് വേണ്ടാന്ന് അറിയിച്ചിരുന്നതിനാല്‍ പോലീസ് ഒപ്പമുണ്ടായിരുന്നില്ല.
വിവരം അറിഞ്ഞെത്തിയ പോലീസ് രാത്രി തന്നെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം മന്ത്രിയും ഒപ്പമുള്ളവരും കേസ് വേണ്ടാന്ന് അറിയിച്ചിരുന്നുവെന്നും പറയപ്പെടുന്നു. മൊഴി കൊടുക്കാനോ പരാതി കൊടുക്കാനോ ആരും എത്തിയില്ലെന്നും പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചതിന് ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
Post Your Comments