ദില്ലി: ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ യുപിയിലെ വാരണാസിയിൽ വൻ ജനാവലിയെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രിയേയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. വാരണാസിയില്‍ കിസാന്‍ ന്യായ് റാലിയെ അഭിസംബോധന ചെയ്യാനായി എത്തിയതായിരുന്നു പ്രിയങ്ക. വാരണാസിയിലെ എയർപോർട്ട് ബസിൽ സഞ്ചരിക്കുന്ന പ്രിയങ്കയുടെ ചിത്രവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എയർപോർട്ട് ബസിൽ സീറ്റ് ഒഴിവുണ്ടായിട്ടും, അതിൽ ഇരിക്കാതെ നിന്ന് യാത്ര ചെയ്യുന്ന പ്രിയങ്കയുടെ ചിത്രം പ്രവർത്തകർ ഏറ്റെടുത്തു. എന്തൊരു എളിമയാണെന്നാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ടു പ്രവർത്തകർ പറയുന്നത്.
Also Read:ലഖിംപുര്‍ ഖേരി സംഘര്‍ഷം: പ്രധാനമന്ത്രിക്കും യുപി സർക്കാരിനുമെതിരെ വാരാണസിയില്‍ പ്രിയങ്കയുടെ റാലി
അതേസമയം, റാലിയിൽ പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിക്കാനും പ്രിയങ്ക ഗാന്ധി മറന്നില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി സർക്കാർ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ബിജെപി നേതാക്കളും അവരുടെ ശതകോടീശ്വര സുഹൃത്തുക്കളും മാത്രമാണ് ഇന്ത്യയിൽ സുരക്ഷിതരെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘ഈ രാജ്യത്ത് ഇന്ന് രണ്ട് തരം ആളുകൾ മാത്രമാണ് സുരക്ഷിതർ, അധികാരത്തിലിരിക്കുന്ന ബിജെപി നേതാക്കളും അവരുടെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളും. മോദി 16,000 കോടി രൂപയ്ക്ക് രണ്ട് വിമാനം കഴിഞ്ഞ വർഷം വാങ്ങി. എയർ ഇന്ത്യ വെറും 18,000 കോടി രൂപയ്ക്കും ഈ രാജ്യത്തെ മുഴുവനും അദ്ദേഹം തന്റെ ശതകോടീശ്വര സുഹൃത്തുക്കൾക്ക് വിറ്റു’, പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കോവിഡ് കാലത്ത് യുപി സർക്കാർ ദരിദ്രരെ കയ്യൊഴിഞ്ഞുവെന്ന് അവർ പറഞ്ഞു. ഹാത്രാസ് കേസിലും നീതി നടപ്പിലായില്ല. ഇരകളുടെ കുടുംബത്തിന് വേണ്ടത് പണം അല്ല നീതിയാണെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാജ്യത്ത് തൊഴിലില്ല, ഇന്ധന വില ഇരട്ടിയായി. ഈ പ്രശ്നങ്ങൾക്കൊന്നുമെതിരെ ഇനിയും നിശബ്ദരായി ഇരിക്കാൻ പാടില്ല. ജയിലിൽ അടച്ചാലും ഭീഷണിപ്പെടുത്തിയാലും നിശ്ശബ്ദരാക്കാൻ സാധിക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
Post Your Comments