കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന കൊച്ചി ബ്യൂറോ ചീഫ് സഹിന്‍ ആന്റണിയോട് അന്വേഷണവിധേയമായി മാറി നിൽക്കാൻ 24 ന്യൂസ് മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് സഹിന്‍ ആന്റണിയാണെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പരാതിക്കാര്‍ വെളിപ്പെടുത്തിയിരുന്നു.
മോന്‍സണ്‍ മാവുങ്കലിനെതിരെ പരാതി വന്നപ്പോള്‍ ഒതുക്കി തീര്‍ത്ത കൊച്ചി എസിപി ലാല്‍ജി, ഡിഐജി സുരേന്ദ്രന്‍, ഐജി ലക്ഷ്മണ്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ ഇടപെടുത്തിയത് 24 ന്യൂസിലെ കൊച്ചി റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയാണെന്ന് പരാതിക്കാരായ യാക്കൂബ്, അനൂപ്, സലീം, ഷമീര്‍, സിദ്ദിഖ്, ഷാനിമോന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സമയത്ത് 400 വര്‍ഷം പഴക്കമുള്ള ‘ചെമ്പോല തിട്ടൂരം’ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള വ്യാജരേഖയെക്കുറിച്ച് സഹിൻ ആന്റണി 24 ന്യൂസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ശബരിമലയില്‍ ആചാരങ്ങള്‍ നടത്താന്‍ അധികാരവും ചുമതലയും ലഭ്യമായ സമുദായങ്ങളേയും കുടുംബങ്ങളേയും സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ രേഖയാണ് എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്.
ഇപ്പോള്‍ പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമാണ് ഈ രേഖയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഒളിവില്‍ പോയപ്പോള്‍ ആത്മഹത്യ ഭീഷണിയുള്ള ഓഡിയോ സന്ദേശം പുറത്തു വിട്ടതും സഹിന്‍ ആന്റണിയായിരുന്നു.
Post Your Comments