കണ്ണൂര്‍: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ലഭിച്ചെന്നും ഇ.ഡി വ്യക്തമാക്കുന്നു. റെയ്ഡില്‍ നിന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, എവിടെയൊക്കെയാണ് സ്വത്തുവകകൾ ഉണ്ടെന്ന് പുറത്തുവന്നത്.
Also Read:ഇന്ത്യയുടെ വീരനായകന്‍ ജനറല്‍ ബിപിന്‍ റാവത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പാക്കിസ്ഥാൻ
നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയില്‍ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തെ വസ്തുവകകള്‍ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്. കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തുവകകള്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തി. കൂടാതെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും ഇവിടെ നിന്നും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലെ നാലിടങ്ങളിൽ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത്. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്ഐ പ്രസിഡന്റ് അബ്ദുള്‍ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്റഫ് എംകെയുടെ എറണാകുളത്തെ വീട്, അഷ്റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ഇവരെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
Post Your Comments