തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ ചിത്രം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് മരുതുംകര തൊട്ടിൽപ്പാലം പാറമ്മേൽ വട്ടക്കൈത വീട്ടിൽ വിജിലേഷിനെ(30) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യചിത്രമാണ് വിജിലേഷ് ഭീഷണിപ്പെടുത്തി പകർത്തിയത്.
പെൺകുട്ടിയുമായി വീഡിയോ ചാറ്റിങ് നടത്തിയ വിജിലേഷ് ഇത് രഹസ്യമായി സ്ക്രീൻ റെക്കോഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയാണ് ഇയാള്‍. പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ മാതാപിതാക്കൾക്കും സഹപാഠികൾക്കും അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു.
തുടര്‍ന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതിയുടെ വിവരങ്ങള്‍ ലഭിച്ചതോടെ കോഴിക്കോടെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലേഷിന്‍റെ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം, അരുവിക്കര കുറുംതോട്ടത്തു തെക്കുംകര മേലെപുത്തൻ വീട്ടിൽ എം.മഹേഷ് (33)നെ നേമം പള്ളിച്ചലിൽ നിന്ന് നവംബർ ആദ്യം അറസ്റ്റു ചെയ്തിരുന്നു. സമാനമായ കുറ്റകൃത്യം ചെയ്തതിന് മഹേഷിനെതിരേ മറ്റ് ജില്ലകളിലും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ റിമാൻഡിലാണ്.
സിറ്റി പോലീസ് കമ്മിഷണർ ഐ.ജി.ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദേശ പ്രകാരം സിറ്റി സൈബർ സ്റ്റേഷൻ ഡിവൈ.എസ്.പി. ടി.ശ്യാംലാലിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments