KeralaLatest NewsNews

സംസ്ഥാനത്ത് സഞ്ചരിക്കുന്ന തക്കാളി വണ്ടികളുമായി സര്‍ക്കാര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന പച്ചക്കറി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിരത്തിലിറങ്ങുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനില്‍ നടന്നു.

തക്കാളി ഉള്‍പ്പെടെ പച്ചക്കറിയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് തക്കാളി വണ്ടികള്‍ രംഗത്തിറക്കുന്നത്. തക്കാളി വണ്ടിയില്‍ ഒരു കിലോ തക്കാളിക്ക് 50 രൂപയാണ് വില. തക്കാളിക്കൊപ്പം മറ്റു പച്ചക്കറികളും വിലക്കുറവില്‍ ലഭിക്കും. രാവിലെ 7.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് തക്കാളി വണ്ടി പ്രവര്‍ത്തിക്കുക. കേരളത്തിലെ വിവിധയിടങ്ങള്‍, അയല്‍ സംസ്ഥാനങ്ങള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യാനാണ് കൃഷി വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന വില്‍പനശാലകളും കൂടുതല്‍ ഔട്ട്‌ലെറ്റുകളും ആരംഭിക്കും.

കൂടുതല്‍ സംഭരണ കേന്ദ്രങ്ങളില്‍ പച്ചക്കറി ശേഖരിച്ച് വില്‍പന നടത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ടു കോടി രൂപ പ്രത്യേകം അനുവദിച്ചു. 40 ടണ്‍ പച്ചക്കറി വീതം പ്രതിദിനം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സംഭരിച്ച് ഹോര്‍ട്ടികോര്‍പ്പിന്റെ ചില്ലറ വില്‍പന ശാലകളിലൂടെ വില്‍പന നടത്തുന്നുണ്ട്. 170 ടണ്‍ പച്ചക്കറി പ്രാദേശികമായി വി. എഫ്. പി. സി. കെ വഴി സംഭരിച്ച് വില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button