ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സർക്കാർ ഉണ്ടായിരുന്നെങ്കിൽ ഒരു വർഷത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടുമായിരുന്നുവെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ്. വർഷങ്ങളോളം രാമജന്മഭൂമി പ്രസ്ഥാനത്തെ വിമർശിച്ച അഖിലേഷ് യാദവ് ആണ് ഒരു വർഷത്തിനുള്ളിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന് അവകാശപ്പെട്ടിരിക്കുന്നത്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മേൽനോട്ടത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും അത് പണിതുയർത്തുന്നതിനേക്കാൾ അതിന്റെ പേരിൽ വോട്ട് പിടിക്കാൻ മാത്രമാണ് ബിജെപിക്ക് താൽപ്പര്യമെന്നും സമാജ്‌വാദി പാർട്ടി മേധാവി ആരോപിച്ചു. ശ്രീരാമൻ തന്റെ പാർട്ടിയുടേതാണെന്നും അദ്ദേഹം ഉടൻ അയോധ്യ സന്ദർശിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ദേശീയത, വികസനം, ബി.ജെ.പിയുടെ രാമക്ഷേത്രം എന്നിവയെല്ലാം നടപ്പാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി.ജെ.പി.യും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കിയപ്പോൾ, സമാജ്‌വാദി പാർട്ടി പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം, രാമക്ഷേത്രവുമായി ബന്ധപ്പെട്ട അദ്ദേഹം മുൻപ് നടത്തിയ പരാമർശങ്ങൾ അഖിലേഷ് യാദവിന് തന്നെ തിരിച്ചടിക്കുകയാണ്. ശ്രീരാമനെയും രാമക്ഷേത്രത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകൾ പരിഹാസ്യപരമാവുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്. 2019 നവംബറിൽ അയോധ്യ കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും രാമക്ഷേത്രം പണിയാൻ രാമജന്മഭൂമി സ്ഥലം ഹിന്ദുക്കൾക്ക് കൈമാറുകയും ചെയ്ത സമയത്ത് സംഭാവനകൾ ശേഖരിക്കുന്നതിനായി സന്യാസിമാർ രംഗത്ത് വന്നിരുന്നു. സംഭാവന ശേഖരിക്കുന്നവരെ ‘ചന്ത ജീവി’ എന്ന് വിളിച്ച് അഖിലേഷ് യാദവ് പരിഹസിച്ചിരുന്നു. ഇതോടെ, ശ്രീരാമ ഭക്തർ അദ്ദേഹത്തിന് നേരെ തിരിയുകയും ‘ബാബർ ജീവി’ എന്ന് വിളിക്കുകയും ചെയ്തിരുന്നു.
Post Your Comments