റിയാദ്: റസ്റ്റോറന്റുകളിലും കഫേകളിലും ഇനിമുതൽ സാമൂഹിക അകലം നിർബന്ധമാക്കി സൗദി അറേബ്യ. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കഫേകളിലും റെസ്റ്റോറന്റുകളിലും എത്തുന്നവർ ഇനി മുതൽ നിർബന്ധമായും സാമൂഹിക അകലം പാലിച്ചിരിക്കണം.
റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകൾക്കിടയിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് നിർദ്ദേശം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്റുകളിൽ ഭക്ഷണവിതരണം പാഴ്‌സൽ മാത്രമായിരിക്കണമെന്നും നിർദേശമുണ്ട്. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്‌സൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം.
ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാർ അകലം പാലിച്ചിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Post Your Comments