കോവളം: കേരള പോലീസിനെതിരെ തുടർച്ചയായ ആരോപണങ്ങളാണ് ഉയരുന്നത്. ഓരോ കേസുകൾ വരുമ്പോഴും വീഴ്ച പറ്റിയെന്നും നടപടിയെടുക്കുമെന്നും വകുപ്പ് തലത്തിൽ നിന്നും മറുപടി വരുന്നുണ്ടെങ്കിലും ‘വീഴ്ചകൾക്ക്’ യാതൊരു കുറവുമില്ല. ആക്രമണങ്ങളും പോലീസിന്റെ പക്ഷാപാതവും എല്ലാം ഇപ്പോഴും തുടരുന്നു. വിദേശികളെ പോലും വെറുതെ വിടാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. മറ്റ് രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയെ നാണംകെടുത്തുന്ന പ്രവൃത്തിയാണ് കേരള പോലീസിൽ നിന്നും ഉണ്ടായതെന്ന വിമർശനവും ഉയരുന്നു.
കോവളത്ത് മദ്യം വാങ്ങിയ ബില്ല് കൈവശം വയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് തടയുകയും കൈയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ച് കളയേണ്ടിയും വന്ന സ്വീഡിഷ് പൗരന്റെ സംഭവമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. സംഭവം ദേശീയ മാധ്യമങ്ങളിൽ വരെയെത്തി. കേരള പൊലീസില്‍ നിന്നും ഇത്തരം ഒരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്നും മദ്യം കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനിൽ കൊടുത്തത് തന്റെ നിരപരാധിത്യം തെളിയിക്കാനായിരുന്നുവെന്നും സ്വീഡിഷ് പൗരൻ പൗരന്‍ സ്റ്റീവ് ആസ് ബര്‍ഗ് പറഞ്ഞു.
‘മൂന്ന് കുപ്പി മദ്യമാണ് കയ്യില്‍ ഉണ്ടായിരുന്നത്. പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം ബില്ല് ആവശ്യപ്പെട്ടു. കയ്യില്‍ ബില്ല് ഉണ്ടായിരുന്നില്ല. അതോടെ കുപ്പി വലിച്ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു അവർ. പ്ലാസ്റ്റിക്ക് കുപ്പിയായതിനാല്‍ മദ്യം ഒഴുക്കി കളയുകയായിരുന്നു ഞാൻ ചെയ്തത്. നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടിയാണ് മദ്യം ഒഴുക്കി കളഞ്ഞിട്ടും ബില്ല് വാങ്ങി സ്റ്റേഷനില്‍ കൊടുത്തത്. നാലുവര്‍ഷമായി കേരളത്തില്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണ്. കേരള പോലീസിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല’, സ്റ്റീവ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതികരണവുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്തിയിരുന്നു. ആഭ്യന്തര വകുപ്പ് നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവളത്ത് സംഭവിച്ചത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നുമായിരുന്നു ടൂറിസം മന്ത്രിയുടെ പ്രസ്താവന. ടൂറിസം രംഗത്തിന് വന്‍ തിരിച്ചടിയാണ് പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം . ഇതില്‍ മാറ്റം വരണമെന്നും ബന്ധപ്പെട്ട വകുപ്പ് നടപടിയെടുക്കണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Post Your Comments