മൂന്നാര്‍: ജാതീയ വേര്‍തിരിവുണ്ടാക്കിയത് സിപിഎമ്മെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍. ജാതി നോക്കി സ്ഥാനാര്‍ഥിയെ വച്ചെന്നും തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാലങ്ങളായി ചിലര്‍ ശ്രമിച്ചിരുന്നുവെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘താന്‍ ആരോടും ജാതി പറഞ്ഞില്ല. ദേവികുളത്ത് ജാതി വിഷയം എടുത്തിട്ടത് താനല്ല. ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടിയില്ലെന്ന് പാര്‍ട്ടി പറയുന്നു. പാര്‍ട്ടി കമ്മീഷന്റെ പല കണ്ടെത്തലുകളും ശരിയല്ല. പ്രമുഖര്‍ക്കൊപ്പം പടം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടിയോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചു. നൂറ് ശതമാനം ശരിയാകാന്‍ ആര്‍ക്കുമാകില്ല. ജില്ല നേതാക്കള്‍ തനിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് കരുതുന്നില്ല. പാര്‍ട്ടി നടപടിക്ക് പിന്നില്‍ എം.എം മണി ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. കാലം അതിന് മറുപടി നല്‍കും. തനിക്ക് സി.പി.ഐയിലേക്ക് പോകാന്‍ ആഗ്രഹമില്ല. പാര്‍ട്ടിയിലെ ചിലരാണ് അത് ആഗ്രഹിക്കുന്നത്’-എസ്. രാജേന്ദ്രന്‍ പറഞ്ഞു.
Read Also : ‘രണ്ടു വർഷം മുമ്പ് ഞാൻ ഉന്നയിച്ച ആവശ്യത്തിന് അദ്ദേഹം അനുമതി നൽകി’: കേന്ദ്രത്തിന് നന്ദി പറഞ്ഞ് തരൂർ
കഴിഞ്ഞദിവസമാണ് എസ് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സി.പി.എം അറിയിച്ചത്. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പാർട്ടി വിരുദ്ധ നടപടികളെ തുടർന്നാണ് സസ്‌പെൻഷനെന്നു സി.പി.എം പറഞ്ഞു.
Post Your Comments