എറണാകുളം: ദിലീപിനെതിരെ ഇപ്പോൾ നടക്കുന്നത് യഥാർത്ഥ വേട്ടയാടൽ ആണെന്ന് എഴുത്തുകാരൻ കെ പി സുകുമാരൻ. നടിയുടെ പീഡനദൃശ്യം പകർത്താൻ ക്വട്ടേഷൻ കൊടുത്ത ‘മാഡം’ ആരാണ് എന്നും അവരെ കുറിച്ചു പോലീസ് എന്താണ് അന്വേഷിക്കാത്തതെന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു.
കെ പി സുകുമാരന്റെ കുറിപ്പ് കാണാം:
നടിയുടെ പീഡനദൃശ്യം പകർത്താൻ ക്വട്ടേഷൻ കൊടുത്ത ‘മാഡം’ ആരാണ്?
******************************************
വഴിയെ പോകുന്ന കേസെല്ലാം ഇപ്പോൾ ദിലീപിന്റെ തലയിലാണ്. ദിലീപിന്റെ ഫോൺ സർവീസ് ചെയ്ത ടെക്‌നീഷ്യൻ കാറപകടത്തിൽ മരിച്ചതും ദിലീപിന്റെ ഗൂഢാലോചനയാണ് എന്നിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു മനുഷ്യൻ ഇത്രയും പീഡിപ്പിക്കപ്പെടുന്നത് കേരളത്തിൽ ആദ്യമാണ്. എന്നിട്ടും ആരും മിണ്ടുന്നില്ല. ഇതെന്തൊരു നാട് !
ദിലീപ് ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിച്ചു എന്നാണ് പത്രങ്ങൾ എഴുതുന്നത്.
ആടിനെ പട്ടിയാക്കുന്നത് പോലെ മാധ്യമങ്ങൾ നിരന്തരം എഴുതി പൊതുസമൂഹവും കരുതുന്നത് ദിലീപ് ക്വട്ടേഷൻ കൊടുത്ത് പൾസർ സുനി നടിയെ പീഡിപ്പിച്ചു എന്നാണ്. എന്നാൽ സംഭവിച്ചത് എന്താണ്?
പഴ്‌സർ സുനി നടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്ന പോക്കിൽ പീഡിപ്പിക്കുന്നത് പോലെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. അതായത് പൾസർ സുനിയുടെ ഉദ്ദേശ്യം പീഡിപ്പിക്കുന്ന ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തലാണ്. ദൃശ്യം പകർത്തുന്നതിനു മുന്നോടിയായി പൾസർ സുനി നടിയോട് പറഞ്ഞത് ‘മാഡ’ത്തിന്റെ ക്വട്ടേഷൻ ഉണ്ട് എന്നും സഹകരിക്കണം എന്നുമാണ്.
ഇത് പോലെ വേറെയും നടികളെ പൾസർ സുനി തട്ടിക്കൊണ്ടു പോയി വീഡിയോ പകർത്താൻ ശ്രമിച്ചിട്ടുണ്ട്.
ഇങ്ങനെ ഒരു വീഡിയോ സംഘടിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുക്കുമോ? അങ്ങനെയൊരു വീഡിയോ ദിലീപിന് എന്തിനാണ്? എന്നാൽ ഈ സംഭവം പിന്നീട് ദിലീപിനെ തകർക്കാൻ വേണ്ടി ആരൊക്കെയോ ചേർന്ന് ഗൂഢാലോചന നടത്തി ദിലീപിൽ ഗൂഢാലോചനക്കുറ്റം ആരോപിക്കുകയും ദിലീപിന്റെ ശത്രുക്കൾ എല്ലാം ഒന്നിക്കുകയുമായിരുന്നു.
പൾസർ സുനിയുടേത് എന്ന് പറഞ്ഞ് ഒരു കത്ത് ജയിലിന് പുറത്ത് വരുന്നത് അങ്ങനെയാണ്. ആ കത്ത് ആരെഴുതി എന്നോ ആര് എഴുതിച്ചോ എന്നതൊക്കെ ദുരൂഹമാണ്. അതിന് ശേഷം എല്ലാ അന്വേഷണങ്ങളും ദിലീപിനെ എങ്ങനെ പ്രതിയാക്കാം എന്ന നിലയിലായിരുന്നു.
പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്ത ആ മാഡം ആരെന്ന് പോലീസ് അന്വേഷിച്ചതേയില്ല.
അങ്ങനെ അന്വേഷിച്ചെങ്കിൽ ആരാണ് ആ മാഡം എന്ന് പോലീസിനു നിഷ്പ്രയാസം കണ്ടെത്താൻ കഴിയുമായിരുന്നു. പക്ഷെ അന്വേഷണം മുഴുവൻ ദിലീപിന്റെ നേർക്ക് തിരിച്ചു വിട്ടല്ലോ.
അത് ഒരു ഗൂഢാലോചനയുടെ ഫലമായിട്ടാണ് എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
പൾസർ സുനിക്ക് ഒരു മാഡം മാത്രമേയുള്ളൂ എന്നാണറിവ്. അതായത് ഒരു സ്ത്രീയെ മാത്രമേ പൾസർ സുനി മാഡം എന്ന് സംബോധന ചെയ്യാറുണ്ടായിരുന്നുള്ളൂ. അത് തീർച്ചയായും കാവ്യയല്ല. കാവ്യയെ കാവ്യച്ചേച്ചി എന്നേ സുനി വിളിച്ചിട്ടുള്ളൂ.
മാഡം എന്ന് വിളിക്കാറുള്ള സ്ത്രീയുടെ വീട്ടിൽ പൾസർ സുനി ഡ്രൈവർ ആയി ജോലി ചെയ്തിട്ടുണ്ട് എന്നത് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർക്കും മറ്റ് പലർക്കും അറിയാം. അപ്പോൾ എന്തുകൊണ്ട് പൾസർ സുനി മാഡത്തിന്റെ ക്വട്ടേഷൻ ഉണ്ട് എന്ന് പറഞ്ഞു? ആരാണ് ആ മാഡം എന്ന് സുനിയെക്കൊണ്ട് പറയിപ്പിക്കേണ്ടതുണ്ട്. അതിനു ഈ കേസ് സി.ബി.ഐ.ക്ക് വിടുകയാണ് വേണ്ടത്. അപ്പോൾ എല്ലാ സത്യവും പുറത്ത് വരും.
ഇപ്പോൾ നടക്കുന്നത് നടിയുടെ പേര് പറഞ്ഞ് ദിലീപിനെ വേട്ടയാടലാണ്. ഇപ്പോൾ ഒരുത്തൻ ഒരു വെളിപ്പെടുത്തൽ നടത്തി അന്വേഷണ സംഘത്തിൽ പെട്ട പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന പുതിയ കേസും ദിലീപിനെ വേട്ടയാടാനും അപായപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഫലം അല്ലേ എന്ന് സംശയിക്കാം. ദിലീപിന് ബിസ്കറ്റ് രാജാവ് രാജൻ പിള്ളയുടെ ദുർഗതി വന്നുപോകുമോ എന്ന് ആശങ്കപ്പെടേണ്ടതുണ്ട്.
നടിയുടെ കേസ് സി.ബി.ഐ.ക്ക് വിടാൻ മന:സാക്ഷിയും മനുഷ്യത്വവും ഉള്ളവർ ശബ്ദമുയർത്തുക. ദിലീപിനെ ഇങ്ങനെ പീഡിപ്പിച്ചിട്ട് കേരളത്തിന് എന്ത് കിട്ടാനാണ്. ദിലീപിനെ പീഡിപ്പിച്ചാലേ നടിക്ക് നീതി കിട്ടൂ എന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട പൊതുബോധമാണ്. നടിക്കും ദിലീപിനും നീതി കിട്ടണമെങ്കിൽ ആരാണ് ആ മാഡം എന്ന് കണ്ടെത്തുകയാണ് വേണ്ടത്.
Post Your Comments