കൊച്ചി: പുരാവസ്തു തട്ടിപ്പുവീരൻ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ബംഗളൂരുവിലെ വ്യാപാരിയായ ത്യാഗരാജനിൽ നിന്നും മോൻസൺ ആറ് ആഡംബര കാറുകൾ വാങ്ങി പണം നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. ബംഗളൂരുവിൽ കോർപ്പറേഷൻ സർക്കിളിൽ പഴയ ആഡംബര കാറുകൾ വിൽപ്പന നടത്തുന്ന ത്യാഗരാജനിൽ നിന്നും മോൻസൺ 20 കാറുകളാണ് വാങ്ങിയത്. ഇതിൽ ആറ് ആഡംബര കാറുകളുടെ വിലയായ 86 ലക്ഷം രൂപ മോൻസൺ നൽകിയില്ല. ബെൻസ്, ബിഎംഡബ്ള്യു, പോർഷെ എന്നീ കാറുകളാണ് ത്യാഗരാജനിൽ നിന്ന് മോൻസൺ വാങ്ങിയത്.
വെറും അഞ്ഞൂറ് രൂപ മാത്രം അഡ്വാൻസ് നൽകിയാണ് മോൻസൺ ബെൻസ്, ബിഎംഡബ്ള്യു, പോർഷെ എന്നീ ആഡംബര കാറുകൾ സ്വന്തമാക്കിയത്. പിന്നീട് പണം ചോദിക്കുമ്പോഴെല്ലാം അയാൾ അക്കൗണ്ടിൽ മരവിപ്പിച്ച കോടികണക്കിന് രൂപയുടെ കഥ പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ജനുവരി 24 ന് ത്യാഗരാജന്റെ ജീവനക്കാരനായ രാജേഷ് ആണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് ജനുവരി 28 ന് പൊലീസ് പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ആദ്യം മോൻസൺ ത്യാഗരാജന്റെ ബംഗളൂരുവിലെ ഗ്യാരേജിൽ എത്തിയത് റേഞ്ച് റോവർ വാങ്ങാനാണ്. ഇതിന് അഞ്ച് ലക്ഷം രൂപയും മറ്റുള്ളവയ്ക്ക് വെറും 500 രൂപ അഡ്വാൻസും മാത്രമാണ് മോൻസൺ നൽകിയത്. മോൻസൺ വാങ്ങിയ കാറുകൾക്കെല്ലാം കൂടി ഏകദേശം രണ്ട് കോടിയോളം രൂപ വില വരുമെന്ന് ത്യാഗരാജൻ പറഞ്ഞു. ഇതോടെ മോൻസണെതിരായ കേസുകളുടെ എണ്ണം 14 ആയി. പോക്സോ അടക്കം നാല് കേസുകളിൽ ക്രൈംബ്രാഞ്ച് മോൻസണെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Post Your Comments