കോഴിക്കോട്: മുസ്ലിംലീഗ് മുൻകൈയെടുത്ത് രൂപീകരിച്ച മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയിൽ നിന്ന് സമസ്ത പിന്മാറി. സ്ഥിരം കോർഡിനേഷൻ കമ്മിറ്റി ആവശ്യമില്ലെന്നും, പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ സഹകരിക്കുമെന്നും സമസ്ത മുശാവറ യോഗം തീരുമാനിച്ചു. സമസ്തയുടെ പുതിയ തീരുമാനം ലീഗുമായുള്ള അവരുടെ അകൽച്ച പൂർണ്ണമാകുന്നു. ലീഗ് രൂപംകൊടുത്ത മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ ആവശ്യം ഇനി ഇല്ല എന്നതാണ് ഇപ്പോഴത്തെ സമസ്തയുടെ നിലപാട്.
വഖഫ് വിഷയത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്തയെ അറിയിക്കാതെ കോർഡിനേഷൻ കമ്മിറ്റി എടുത്തതാണ് പ്രകോപനം ഉണ്ടാക്കിയത്. അടിയന്തിര ഘട്ടങ്ങളിൽ പാണക്കാട് തങ്ങൾക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. അത്തരം യോഗങ്ങൾ സാമുദായിക വിഷയം ആയതിനാൽ സമസ്ത നിശ്ചയിക്കുന്ന പ്രതിനിധി പങ്കെടുക്കും. എന്നാൽ സമസ്ത സ്ഥിരം കോർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാകില്ല. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകൾക്ക് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രാധാന്യം ലഭിച്ചതും സമസ്ത തങ്ങളുടെ തീരുമാനം കടുപ്പിക്കാൻ കാരണമായി.
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളുമായി വേദി പങ്കിടാൻ താത്പര്യമില്ലെന്നും സമസ്ത വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുടെ താത്പര്യങ്ങൾക്ക് ലീഗ് വഴങ്ങുന്നതായി വിമർശനം ഉയരവെയാണ് സമസ്തയുടെ ഈ തീരുമാനം. ഇനി മുതൽ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രതിഷേധങ്ങളിൽ നിന്ന് സമസ്ത അംഗങ്ങൾ വിട്ടുനിന്നേക്കും. സമസ്തയുടെ ഈ നീക്കം രാഷ്ട്രീയമായി ലീഗിന് കനത്ത തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
Post Your Comments