തിരുവനന്തപുരം : കെ റെയിൽ വിഷയത്തിൽ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നുവര്‍ഷംകൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.
‘കേന്ദ്ര ബജറ്റിൽ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഈ പദ്ധതി ഇപ്പോൾ കേരളത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കെ റെയിൽ സിൽവർലൈൻ പദ്ധതിയെക്കാൾ ചെലവ് കുറഞ്ഞതും ഊർജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കിൽ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സർക്കാരിന്റെ ആവശ്യകതക്കും അതേസമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകൾക്കുള്ള പരിഹാരവുമായേക്കാം’- തരൂര്‍ പറഞ്ഞു.
Read Also : കോവളത്തെ 14കാരിയുടെ കൊലപാതകം: മകൻ പീഡിപ്പിച്ചത് സമ്മതിച്ചു, തെളിവെടുപ്പിനെത്തിച്ചത് വൻ സുരക്ഷാസന്നാഹത്തോടെ
അതേസമയം, കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അടക്കമുള്ള നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയില്‍ പുനഃപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂര്‍ എത്തിചേര്‍ന്നിരിക്കുന്നത്.
Post Your Comments