പ്രാർത്ഥനകൾ തിരിച്ചു കൊണ്ടുവന്ന ജീവിതങ്ങളിൽ ഒരു പുതിയ പേര് കൂടി എഴുതിവയ്ക്കപ്പെടാൻ പോവുകയാണ്. വാവ സുരേഷ് എന്ന നന്മയുള്ള മനുഷ്യജീവി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഹൃദയാഘാതം മറികടന്നെന്നാണ് അവസാനമായി പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്. കൈകാലുകൾ അനക്കിയെന്നും, ചില പ്രതികരണങ്ങൾ നടത്തിയെന്നുമുള്ള വാർത്തകൾ വളരെ പ്രതീക്ഷയോടെയാണ് കേരളം കേട്ടിരുന്നത്. വാവ സുരേഷിന് വേണ്ടി പ്രാർഥിക്കുന്നത് ചില വ്യക്തികൾ മാത്രമല്ല, ഒരു വലിയ സമൂഹം തന്നെയാണ്. സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് പറഞ്ഞ കേരള സർക്കാറടക്കം വാവ സുരേഷിന്റെ തിരിച്ചു വരവിനായാണ് കാത്തിരിക്കുന്നത്.
Also Read:കിറ്റക്സ് സംഘർഷം: പ്രതികൾക്ക് തൊഴിലുടമ നിയമസഹായം നൽകുന്നില്ലെന്ന് ബന്ധുക്കൾ
മുൻപും പലവട്ടം പാമ്പിന്റെ കടിയേറ്റെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വയം സ്വീകരിക്കാത്തതാണ് വീണ്ടും പാമ്പിന്റെ കടിയേൽക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിന്റെ എല്ലാ അപകടങ്ങളും അറിഞ്ഞുകൊണ്ട് മനഃപൂർവ്വം തന്നെയാണ് ഇദ്ദേഹം സ്വയം സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാത്തതെന്നാണ് കണ്ടെത്തൽ. അറിഞ്ഞുകൊണ്ട് തന്നെയാണ് വാവ സുരേഷ് എല്ലാം ചെയ്യുന്നത്.
പാമ്പിനോടുള്ള മലയാളികളുടെ കാഴ്ചപ്പാടിൽ ധാരാളം മാറ്റങ്ങൾ വരുത്തിയ വ്യക്തിയാണ് വാവ സുരേഷ്. പാമ്പുമായി ബന്ധപ്പെട്ട പല പഴമൊഴികളെയും അദ്ദേഹം പൊളിച്ചെഴുതിയിരുന്നു. പാമ്പിനെക്കുറിച്ചുള്ള പലരുടെയും ധാരണകളെ തിരുത്തിയത് വാവ സുരേഷ് ആയിരുന്നു. കേരളത്തിൽ പാമ്പുകളുടെ കാര്യത്തിൽ ഇത്രത്തോളം നിരീക്ഷണങ്ങൾ നടത്തിയ മറ്റൊരു വ്യക്തി പോലും ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ.
എങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങളും നൂതന രീതികളും ഈ മേഖലയിൽ കൊണ്ടുവരാൻ വാവ സുരേഷിന് സാധിച്ചിരുന്നുവെങ്കിൽ ഒരുപാട് വേദനകൾ അദ്ദേഹത്തിന് കുറഞ്ഞു കിട്ടുമായിരുന്നു. കേരളത്തിൽ എവിടെ പാമ്പ് കയറിയാലും എപ്പോഴും വിളിച്ചാൽ വിൽപ്പുറത്തെത്തുന്ന, അതിനെ പിടിച്ച് സുരക്ഷിതമായ ഒരു സ്ഥലത്ത് കൊണ്ടുപോയി വിടുന്ന ഒരേയൊരാൾ വാവ സുരേഷ് മാത്രമായിരിക്കും. അതുകൊണ്ട് തന്നെ അദ്ദേഹം തിരിച്ചു വരേണ്ടത് നമ്മളുടെ ആവശ്യം കൂടിയാണ്. പ്രാർഥനകൾ തുടരട്ടെ, വാവ സുരേഷ് വീണ്ടും പഴയതിനേക്കാൾ ശക്തിയോടെ, വിവേകത്തോടെ തിരിച്ചു വരട്ടെ.
Post Your Comments