പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ആത്മകഥ നാളെ പുറത്തിറങ്ങും. ‘ഞാന്‍ വാളയാര്‍ അമ്മ, പേര് ഭാഗ്യവതി’ എന്നാണ് ആത്മകഥയ്ക്ക് പേരിട്ടിരിക്കുന്നത്. നാളെ രാവിലെ പത്ത് മണിക്ക് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്ത് പുസ്തകം പ്രകാശനം ചെയ്യും. ഇവരുടെ ഇളയ മകളുടെ അഞ്ചാം ചരമവാര്‍ഷികമാണ് നാളെ.
മക്കളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ആറാമതൊരു പ്രതി കൂടി ഉണ്ടായിരുന്നതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പുസ്തകത്തിൽ വെളിപ്പെടുത്തി. ഇയാളെ രക്ഷിക്കാനാണ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചത്. മൂത്ത മകള്‍ മരിച്ചപ്പോള്‍ വീട്ടില്‍ നിന്ന് രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് ഇളയ മകള്‍ കണ്ടിരുന്നു. ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടും അന്വേഷണം ഉണ്ടായില്ല. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് മാസം പിന്നിടുമ്പോഴും, തനിക്ക് പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും വാളയാര്‍ അമ്മ പറഞ്ഞു.
ആത്മകഥയിൽ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം തുറന്നെഴുതിയിട്ടുണ്ടെന്ന് വാളയാര്‍ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. വാളയാറിലെ സഹോദരിമാർ നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ, കുട്ടികൾ കൊല്ലപ്പെട്ടതല്ലെന്ന് സിബിഐ ഉറപ്പിച്ച് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഡമ്മി പരീക്ഷണം ഉൾപ്പെടെ നടത്തിയിരുന്നു.
Post Your Comments