ലക്‌നൗ: ഉത്തർപ്രദേശിൽ ആറാംവട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 57 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂരിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് കോടിയിലധികം ജനങ്ങൾ 57 നിയമസഭാ മണ്ഡലങ്ങളിലുമായി വിധിയെഴുതും. ഗൊരഖ്പൂർ, അംബേദ്കർ നഗർ, ബല്ല്യ, ബൽറാംപൂർ, ബസ്തി, ദിയോരിയ, ഖുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ്‌നഗർ എന്നീ 10 ജില്ലകളിലാണ് ഇന്നത്തെ മത്സരം.
അതേസമയം, ഗൊരഖ്പൂർ മണ്ഡലത്തിൽ യോഗി ആദിത്യനാഥിനെ തോൽപ്പിക്കുമെന്ന് ഉറപ്പിച്ചു കൊണ്ട് കേരളത്തിൽ നിന്ന് ബിന്ദു അമ്മിണി ഉൾപ്പെടെ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. ‘ബോയ്‌കോട്ട് ബിജെപി’ എന്ന ഹാഷ്ടാഗോടെയാണ് ബിന്ദു അമ്മിണിയുടെ പ്രചാരണം. ജയ്ഭീം പ്രവർത്തകർക്കൊപ്പമാണ് ബിന്ദു അമ്മിണിയുടെ പ്രവർത്തനം. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിലെ 57 സീറ്റുകളിൽ 46ലും വിജയം ബിജെപിക്കായിരുന്നു.
അതുകൊണ്ട് തന്നെ, ബിജെപിക്ക് ഇക്കുറിയും ഏറെ പ്രതീക്ഷ നൽകുന്ന സീറ്റുകളാണിത്. 2012ൽ ഇവിടെ എട്ട് സീറ്റുകളിൽ മാത്രമായിരുന്നു ബിജെപിക്ക് വിജയിക്കാനായിരുന്നത്. എസ്പിയ്‌ക്കായിരുന്നു അന്ന് മേൽക്കൈ. 32 സീറ്റുകളിലാണ് എസ്പി വിജയിച്ചത്. എന്നാൽ 2017ൽ രണ്ട് സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടിയ്‌ക്ക് നേടാനായത്.
Post Your Comments