Latest NewsKeralaNews

മീഡിയ വണ്ണിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹൈക്കോടതി

കൊച്ചി : മീഡിയ വണ്ണിനെതിരെ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് ഹൈക്കോടതി. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായാണ് മീഡിയ വണ്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മീഡിയ വണ്‍ ചാനലിന് സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കാരണങ്ങളുണ്ടെങ്കില്‍ മതിയായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയത് മീഡിയ വണ്ണിന് വന്‍ തിരിച്ചടിയായി. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി, സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ തെറ്റില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സംപ്രേഷണ വിലക്കിനുള്ള കാരണങ്ങളും ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതിനെ സംബന്ധിച്ചുള്ള മറുപടിയും രഹസ്യരേഖയായി കേന്ദ്രസര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനു കൈമാറിയിരുന്നു. ഇതും കൂടി പരിശോധിച്ചാണ് അപ്പീല്‍ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളിയത്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറന്‍സ് നല്‍കാന്‍ കേന്ദ്രആഭ്യന്തര മന്ത്രാലയം വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് മീഡിയാ വണ്ണിന്റെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ നടപടി പിന്നീട് ഹൈക്കോടതി സിംഗിള്‍ ബഞ്ചും ശരി വച്ചു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗുരുതരമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാനാകില്ലെന്നുമായിരുന്നു സിംഗിള്‍ ബഞ്ചിന്റെ നിലപാട്. ഈ നിലപാട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചും അംഗീകരിക്കുകയായിരുന്നു.

അപ്പീല്‍ ഡിവിഷന്‍ ബഞ്ചും തള്ളിയതോടെ ചാനലിനുള്ള സംപ്രേഷണ വിലക്ക് തുടരും. ഹൈക്കോടതിയിലും തിരിച്ചടി നേരിട്ടതോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് മീഡിയ വണ്ണിന്റെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button