മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. കെവിൻ ഡിബ്രൂയിനും, ഇൽകായ് ഗുൺഡോഗനുമാണ് സിറ്റിയുടെ സ്കോറർമാർ. അഞ്ചാം മിനിറ്റിലായിരുന്നു ഡിബ്രൂയിൻറെ ഗോൾ. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗുൺഡോഗൻ ലീഡുയർത്തി. 73 പോയിന്‍റുമായി നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. 72 പോയിന്‍റുമായി ലിവർപൂള്‍ രണ്ടാമതുണ്ട്.
അതേസമയം, ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. ഇരുപകുതികളിലായി ഡീഗോ ജോട്ടയും ഫാബീഞ്ഞോയുമാണ് ലിവർപൂളിന്‍റെ ഗോളുകൾ നേടിയത്. ഗോൾകീപ്പർ അലിസൺ ബെക്കറിന്‍റെ തകർപ്പൻ സേവുകളും ലിവർപൂൾ വിജയത്തിൽ നിർണായകമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെൽസിയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ബ്രെന്റ്ഫോർഡ്, ഒന്നിനെതിരെ നാല് ഗോളിന് ചെൽസിയെ വീഴ്ത്തി.
രണ്ടാംപകുതിയിലായിരുന്നു എല്ലാ ഗോളും. അന്‍റോണിയോ റൂഡിഗറിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തോൽവി. വിറ്റാലി ജാനെറ്റിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് ബ്രെന്റ്ഫോർഡിന്‍റെ ജയം. 50, 60 മിനിറ്റുകളിലായിരുന്നു വിറ്റാലിയുടെ ഗോളുകൾ. ക്രിസ്റ്റ്യൻ എറിക്സണും യുവാൻ വിസ്സയും ബ്രെന്റ്ഫോർഡിന്‍റെ ഗോൾപട്ടിക തികച്ചു. തോറ്റെങ്കിലും, 59 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ചെൽസി.
Post Your Comments