ടെഹ്‌റാൻ: യുഎസിനും ഇസ്രായേലിനും പിന്തുണ നൽകുന്നവർക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇവരെ പിന്തുണയ്ക്കുന്നവർക്ക് മുസ്ലീം രോഷം നേരിടേണ്ടി വരുമെന്നും അമേരിക്കയ്ക്ക് മുസ്ലീം രാഷ്ട്രങ്ങളോട് യാതൊരു അനുകമ്പയുമില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി പറഞ്ഞു. ഇറാഖ് സഹമന്ത്രി ബർഹാം സാലിഹുമായി ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് റെയ്‌സി ഇക്കാര്യം പറഞ്ഞത്.
അമേരിക്കയുടെയും, സയണിസ്റ്റ് ഭരണകൂടത്തിന്റെയും ആധിപത്യ ലക്ഷ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന രാജ്യങ്ങളിൽ മുസ്ലീം രോഷം ആളിക്കത്തും. ഇറാനും ഇറാഖും തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്തി, കേവലം രണ്ട് അയൽരാജ്യങ്ങൾക്കപ്പുറമാണെന്നും ഇറാൻ പ്രസിഡന്റ് സാലിഹിനോട് പറഞ്ഞു. അതേസമയം, വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഇറാനുമായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇറാഖ് പ്രസിഡന്റ് ആവർത്തിച്ചു.
പ്രതിസന്ധികൾ ബാഹ്യ ഇടപെടലില്ലാതെ രാജ്യങ്ങൾക്ക് മാത്രമായി പരിഹരിക്കാനാകുമെന്നും സാലിഹ് പറഞ്ഞു. ഇറാഖിന്റെ ഐക്യം, സ്വാതന്ത്ര്യം, സുരക്ഷ, എന്നിവ സംരക്ഷിക്കാൻ ഇറാൻ സഹായിക്കും. ഇറാഖിലെ എന്തെങ്കിലും അരക്ഷിതാവസ്ഥ മുഴുവൻ മേഖലയ്ക്കും ഹാനികരമാകുമെന്നും റെയ്സി പറഞ്ഞു.
Post Your Comments