
മുംബൈ: ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ ജഡേജ കളി നിയന്ത്രിക്കുന്നത് കാണുന്നത് തന്നെ അപൂര്‍വമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. പലപ്പോഴും, വിക്കറ്റിന് പിന്നില്‍ നിന്ന് മുന്‍ നായകന്‍ എംഎസ് ധോണി തന്നെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും, കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്‍റെ കടമകള്‍ നിര്‍വഹിക്കുന്നതെന്നും കൈഫ് പറഞ്ഞു.
‘ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് ചെന്നൈ തോറ്റ കളിയിലും ധോണിയുടെ ഇടപെടലുകള്‍ ആരാധകര്‍ കണ്ടിരുന്നു. മത്സരത്തിന്‍റെ പത്തൊമ്പതാം ഓവറില്‍ ലഖ്നൗ താരം എവിന്‍ ലൂയിസ്, ശിവം ദുബെയെ അടിച്ചുപറത്തി ടീമിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചപ്പോഴും ചെന്നൈയുടെ തന്ത്രപരമായ പിഴവ് കണ്ടു’.
‘സ്പിന്നിനെ നല്ല രീതിയില്‍ കളിക്കാത്ത ലൂയിസിനെതിരെ ശിവം ദുബെയെപ്പോലൊരു മീഡിയം പേസറെ പന്തെറിയാന്‍ ഏല്‍പ്പിച്ചത് തന്ത്രപരമായ പിഴവായിരുന്നു. മൊയീന്‍ അലിയെപ്പോലെ പരിചയസമ്പന്നായ ഒരു സ്പിന്നറുടെ മൂന്നോവറുകള്‍ ബാക്കിയുള്ളപ്പോഴാണ് ജഡേജ ശിവം ദുബെയെ പന്തേല്‍പ്പിച്ചത്. അതോടെ, ചെന്നൈ കൈയില്‍ നിന്ന് കളി പോയി’.
‘എന്നാല്‍, ശിവം ദുബെക്ക് പത്തൊമ്പതാം ഓവര്‍ നല്‍കാനുള്ള തീരുമാനം ജഡേജ എടുത്തതാണെന്ന് ഞാന്‍ കരുതുന്നില്ല. അത് ധോണിയുടെ തീരുമാനമാകാനാണ് സാധ്യത. ജഡേജയാണ് ക്യാപ്റ്റനെങ്കിലും ഇപ്പോഴും തീരുമാനങ്ങളെടുക്കുന്നത് ധോണിയാണ്. കാരണം, ജഡേജ ഇപ്പോഴും കാര്യങ്ങള്‍ പഠിച്ചു വരുന്നതേയുള്ളു. അതുകൊണ്ടുതന്നെ ആ തീരുമാനം ധോണിയുടേത് തന്നെയാണ്’.
Read Also:- ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് തകർപ്പൻ ജയം
‘തുടര്‍ തോല്‍വികളിലും ചെന്നൈയുടെ ഡ്രസ്സിംഗ് റൂം ശാന്തമാണ്. കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്‍റെ കടമകള്‍ നിര്‍വഹിക്കുന്നത്. ലഖ്നൗക്കെതിരായ മത്സരത്തില്‍, ധോണിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ജഡേജക്കായിട്ടുണ്ടാകും’ കൈഫ് പറഞ്ഞു.
Post Your Comments