കൊച്ചി: ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ കോട്ടയം സ്വദേശി ഉൾപ്പെടെ 14 പേർ പിടിയിൽ. തായിക്കാട്ടുകരയിൽ താമസിക്കുന്ന കോട്ടയം അയ്മനം സ്വദേശി സാജനാണ് അറസ്റ്റിലായത്. സാജന്റെ ലാപ്ടോപ്പിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിട്ടുൂണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ സൈബർ പൊലീസിനൊപ്പം ചേർന്നായിരുന്നു പരിശോധന. ഇന്നലെ ഉച്ച മുതൽ, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഇന്റർപോളിന്റെ സഹായത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്റർപോളിന്റെ വിവരമനുസരിച്ചുളള 448 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. സംഭവത്തിൽ 32 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. 33 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. അന്വേഷണത്തിൽ ആകെ 39 കേസുകൾ രജിസ്റ്റർ ചെയ്തു.
ലാപ്ടോപ്, മൊബെെൽ ഫോൺ എന്നിവ ഉൾപ്പെടെ 267 തൊണ്ടിമുതലുകൾ പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അന്വേഷണത്തിൽ ചിലരുടെ ഫോണുകളിൽ നിന്നും ചിത്രങ്ങൾ ഡിലീറ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസിൽ, പിടിയിലായവരെ ചോദ്യം ചെയ്ത് വരികയാണ്. നവ മാധ്യമ ഗ്രൂപ്പുകൾ ഉണ്ടാക്കി കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഷെയർ ചെയ്യുകയും പണത്തിന് വേണ്ടി വിൽപ്പന നടത്തുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്.
Post Your Comments