കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദിയോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. രാജ്യം ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണെന്നും പ്രധാനമന്ത്രി മോദിക്ക് തങ്ങളെ രക്ഷിക്കാനാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘ ശ്രീലങ്കയെ ഇപ്പോഴുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനാകുന്നതിന്റെ പരമാവധി ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇത് ഞങ്ങളുടെ മാതൃരാജ്യമാണ്, മാതൃരാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കണം’- അദ്ദേഹം നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചു.
അതേസമയം, ശ്രീലങ്കയിൽ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ദേശീയ സർക്കാർ രൂപീകരിച്ചു. ആദ്യഘട്ടത്തിൽ നാല് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൂർണ്ണ മന്ത്രിസഭ രുപീകരിക്കുന്നതുവരെ ഇവർ ചുമതല വഹിക്കും. സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ മന്ത്രിമാരുടെ കൂട്ടരാജിയാണ് രാജ്യത്ത് കണ്ടത്.
ആദ്യം രാജിവച്ചത്, കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്‌സെയുടെ മകനുമായ നമൽ രാജപക്‌സെ യാണ്. രാജ്യത്തെ സ്ഥിതി ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ, എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവർദ്ധനയുടെ പ്രഖ്യാപനം. രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. കർഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടില്ല. പലയിടത്തും, സൈന്യവുമായും ജനങ്ങൾ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്. ചൈനയുടെ കെണിയിൽ വീണു പോയതാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യത്തിൽ, ശ്രീലങ്കയെ ഇന്ത്യ കയ്യയച്ചു സഹായിക്കുന്നുണ്ട്. ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിലെത്തും. മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മാസം, ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.
Post Your Comments