ന്യൂഡല്‍ഹി: പ്രായോഗികമല്ലാത്ത പല പദ്ധതികളും പരീക്ഷിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ ബാധ്യതകള്‍ ഉണ്ടാക്കി വെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളില്‍ ഉന്നത ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചത്. സൗജന്യത്തിന്റെ പേരിലുള്ള ധൂര്‍ത്ത് തുടര്‍ന്ന് നമുക്ക് ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
Read Also: മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷ: പ്രതിഷേധവുമായി എംബിബിഎസ് വിദ്യാർത്ഥികൾ
പഞ്ചാബ്, ഡല്‍ഹി, തെലങ്കാന, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി നാല് മണിക്കൂറോളം നേരമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇവരുടെ ആശങ്കയും അദ്ദേഹം കേട്ടു. പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും, അവര്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരുന്നില്ലെങ്കില്‍, എന്നോ തകര്‍ന്നുപോയേനെ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പല രാഷ്ട്രീയ പാര്‍ട്ടികളും സൗജന്യ വൈദ്യുതിയും, കിറ്റുമെല്ലാം വാഗ്ദാനം ചെയ്യുന്നു. ഖജനാവില്‍ നിന്നാണ് ഇതിനെല്ലാം പണം എടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കാനുളള പണം എടുത്താണ് ഇത്തരം സൗജന്യങ്ങള്‍ നല്‍കി വോട്ട് നേടുന്നത്. അതിനാല്‍, ഈ വിഭാഗത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സെക്രട്ടറിമാര്‍ പറഞ്ഞു.
‘ഛത്തീസ്ഗഡ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, ഇതൊന്നും ഔദ്യേഗികമായി തീരുമാനിക്കുന്നതല്ല. ഇത്തരത്തിലുള്ള സൗജന്യം സംസ്ഥാനങ്ങളെയും കേന്ദ്ര സര്‍ക്കാരിനെയും കടക്കെണിയിലാക്കുകയാണ് ചെയ്യുന്നത്’, ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
‘ഫണ്ട് അനുവദിക്കുന്നില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി നിരന്തരം കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ചില സംസ്ഥാനങ്ങളുടെ ശൈലിയായി മാറിയിരിക്കുകയാണ്. എന്നാല്‍, വര്‍ഷങ്ങളായി ഉള്ള കടം അവസാനത്തെ സാമ്പത്തിക വര്‍ഷത്തിലാണ് കൊടുത്ത് തീര്‍ത്തത് എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. രാജ്യം കടത്തില്‍ പെട്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങള്‍ ഇത്തരം സൗജന്യ പദ്ധതികള്‍ നടപ്പിലാക്കുന്നത്’, ഉദ്യോഗസ്ഥര്‍ തുറന്നടിച്ചു.
Post Your Comments