തേഞ്ഞിപ്പലം: പ്രണയിനിയായ യുവതിയുമായി ഒരുമിച്ചു ജീവിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ യുവാവിന്റെ സുഹൃത്തുക്കളും പോലീസും തമ്മില്‍ പൊരിഞ്ഞ അടി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനകത്ത് കയറി ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതിന് മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വര്‍ഷമായി പ്രണയിച്ച യുവതിയുമായാണ് യുവാവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ യുവതിയെ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം അയച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
യുവതിയെ കണ്ടെത്തണമെന്ന പരാതിയില്‍ നടപടി ആവശ്യപ്പെട്ട്, സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ പള്ളിക്കല്‍ മേഖല സെക്രട്ടറി ഹണി ലാലിനെ പൊലീസ് ലോക്കപ്പില്‍ അടച്ചതാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ് ഡിവൈഎഫ്ഐ, സിപിഎം.നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ തടിച്ചു കൂടി. കൂടുതല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിച്ചെത്തി. പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും സ്റ്റേഷനകത്തേക്ക് തള്ളിക്കയറി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശികളായ പറക്കുന്നത്ത് സ്വാലിഹ് (32) എട്ടരക്കണ്ടി ജാഫർ (33), കാരാട് സ്വദേശി എളവത്ത് പുറായി വിഷ്ണു (27) എന്നിവരെ അറസ്റ്റ് ചെയ്തു.
20ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചെട്ടിയാർമാട് സ്വദേശിയായ യുവാവും തേഞ്ഞിപ്പലം സ്വദേശിനിയായ യുവതിയും രണ്ട് വർഷത്തിലധികമായി പ്രണയത്തിലാണ്. കഴിഞ്ഞ 24ന്, യുവതി യുവാവിനൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയിരുന്നു. യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന്, ഇവർ സ്റ്റേഷനിൽ ഹാജരായി. യുവതിയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ പൊലീസ് യുവതിയെ വീട്ടിലേക്ക് വിട്ടെന്നാണ് പരാതി. യുവതി പിന്നീട്, തിരിച്ചെത്തിയില്ല. സംസാരിക്കാനായി യുവതിക്ക് നൽകിയ ഫോൺ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനിൽ വച്ച് തിരിച്ചുനൽകി.
ഇതിന് ശേഷം, യുവതിയെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച്, ഒരുമിച്ച് ജീവിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് യുവാവിന്റെ ആവശ്യം. ഈ പരാതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പൊലീസും സ്റ്റേഷനിലെത്തിയ ഡിവൈഎഫ്ഐ നേതാവായ ഹണിലാലും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് തടിച്ചുകൂടിയ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചെന്നാണ് കേസ്. ഇൻസ്പെക്ടർ ഷൈജു ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിൽ തള്ളിക്കയറാൻ ശ്രമിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments