തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ നിന്ന് പാമ്പിന്റെ തൊലി കണ്ടെത്തി. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ‘ഷാലിമാർ’ ഹോട്ടലിൽ നിന്ന് വാങ്ങിയ പാഴ്സലിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. നെടുമങ്ങാട് പൂവത്തൂർ ചെല്ലാംകോട് സ്വദേശി പ്രിയയാണ് മകൾക്കായി പാഴ്സൽ വാങ്ങിയത്. നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹോട്ടൽ അടപ്പിച്ചു.
പ്രിയയുടെ മകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പാമ്പിന്റെ തൊലി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലും നെടുമങ്ങാട് നഗരസഭയിലും വിവരം അറിയിച്ചു. ചത്ത പാമ്പിന്റെ തൊലിയാണിതെന്ന് മനസിലാക്കിയതോടെയാണ് നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ട് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടൽ വൃത്തിയാക്കി നഗരസഭയുടെ അനുമതിയോട് കൂമി മാത്രമേ ഇനി പ്രവർത്തിക്കാവൂ എന്നുകാട്ടി ഉടമയ്ക്ക് നോട്ടിസ് നൽകി.
എന്നാൽ, പാമ്പിന്റെ തോൽ പേപ്പറിൽ പറ്റിയിരുന്നതാവാം എന്നാണ് ഹോട്ടൽ ഉടമയുടെ വാദം. നെടുമങ്ങാട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്.
അതേസമയം ഇന്നലെ, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കകത്തെ ലഘുഭക്ഷണ സ്റ്റാളിലെ ഉഴുന്നു വടയില്‍ തേരട്ടയെ കണ്ടെത്തിയത് വലിയ വിവാദത്തിനു കാരണമായി. ആശുപത്രിയിലെ രോഗിയുടെ കൂട്ടിരുപ്പുകാർക്കാണ് തേരട്ടയെ കിട്ടിയത്. കാന്റീൻ ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടിയിട്ടുണ്ട്.
ഉച്ചയൂണ് ഉൾപ്പെടെ ലഭിക്കുന്ന കാന്റീന്‍ ആശുപത്രിയിലില്ല. ഇതു കാരണമാണ്, സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണ ശാല ഒരുക്കിയത്. ഇവിടെ വടകളെത്തിക്കുന്ന വീട്ടിൽ നിന്നും മറ്റ് കടകളില്‍ നല്‍കിയ മുഴുവന്‍ വടകളും തിരിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ ദിവസം, ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവം വിവാദമായിരുന്നു. സംസ്ഥാനത്ത് തുടരെ ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, പരിശോധന കർശനമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
Post Your Comments