കൊച്ചി: പ്രവാചകനെ നിന്ദിച്ചുകൊണ്ടുള്ള ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രസ്താവനയ്‌ക്കെതിരെ എം.എ ബേബി. നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ലെന്നും പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
രാജ്യത്തെ സമാധാനപൂർണമായ ജീവിതം അസ്ഥിരപ്പെടുത്തുന്നതിൽ ആർഎസ്എസുകാർ ഒരു ഇളവും അനുവദിക്കില്ല എന്നാണ് ഇത് കാണിക്കുന്നത്. കാൺപൂരിൽ ഇത് സംഘർഷങ്ങൾക്കിടയാക്കിയെങ്കിലും മതന്യൂനപക്ഷവിഭാഗം പൊതുവേ അഭിനന്ദനാർഹമായ സംയമനം പാലിച്ചതിനാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടായില്ല. അറബ് രാജ്യങ്ങളിൽ നിന്ന് അതിശക്തമായ പ്രതിഷേധം ഉണ്ടായതോടെ തങ്ങളുടെ ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കാൻ ഒരു തിരുത്തൽ പ്രസ്താവനയുമായി ബിജെപി വന്നിട്ടുണ്ട്. ഏറ്റവും പരിഹാസ്യമായ ഒരു പ്രസ്താവനയാണ് അതെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. എല്ലാ മതവിശ്വാസങ്ങളെയും എന്നും ആദരിക്കുന്നവരാണത്രെ ബിജെപി! (ഇന്ത്യയുടെ ഭരണത്തിൽ മതന്യൂനപക്ഷത്തിന് ഒരു പങ്കും ഇല്ല എന്ന് കഴിഞ്ഞ ദിവസം അവർ ഉറപ്പു വരുത്തി. ഒരൊറ്റ മുസ്ലിം പാർലമെന്റ് അംഗവും ഇല്ലാത്ത പാർട്ടി ആയി ബിജെപി മാറി.) പ്രവാചകനിന്ദയിൽ ബിജെപി മാപ്പ് പറയുകയും തങ്ങളുടെ കൂട്ടത്തിൽ ധാരാളമുള്ള നൂപുർ ശർമമാരെയെല്ലാം പുറത്താക്കുകയും വേണം. അല്ലെങ്കിൽ ന്യൂനപക്ഷമതാവകാശങ്ങളെ മാനിക്കാത്ത രാജ്യം എന്നായിരിക്കും ഇന്ത്യയെ എല്ലാവരും കാണുക.
Post Your Comments