തിരുവനന്തപുരം: പ്രവാചകനെതിരായ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശങ്ങളാണ് രാജ്യം ചർച്ച ചെയ്യുന്നത്. വിഷയം അന്താരാഷ്‌ട്ര തലത്തിലും ചർച്ചയായതോടെ, വിവാദ പരാമർശം നടത്തിയ നൂപുർ ശർമയെ ബി.ജെ.പി സസ്‌പെൻഡ് ചെയ്തിരുന്നു. പരാമർശത്തിൽ ഇന്ത്യൻ അംബാസഡറെ വിളിപ്പിച്ച് ഖത്തർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ നടപടിയെ പ്രകീർത്തിച്ചവരെ വിമർശിച്ച് ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്.
ഖത്തറിന്റെ ചോറ് വാങ്ങിച്ച് ജീവിക്കാൻ താനില്ലെന്നും, നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് ഇന്ത്യ മുഴുവൻ സ്വർണം കൊണ്ട് പൊതിയണമെന്നും അദ്ദേഹം വിമർശിച്ചു. ക്ലബ് ഹൗസ് ചർച്ചക്കിടെയായിരുന്നു ടി.ജി മോഹൻദാസിന്റെ വിമർശനം. ഖത്തറിന്റെ തീരുമാനത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച ആർ.എസ്.എസ് അനുഭാവികളോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ മതം മാറാൻ കിട്ടില്ല എന്നും മോഹൻദാസ് ചർച്ചക്കിടെ പറഞ്ഞു.
പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ച ഖത്തറിന്റേയും കുവൈറ്റിന്റേയും നടപടിയാണ് സംഘപരിവാർ ചായ്വുള്ളവരുടെ ക്ലബ് ഹൗസ് ഗ്രൂപ്പിൽ ചർച്ചയായത്. അറബികളെ പിണക്കേണ്ടതില്ല, കാശ് കിട്ടിയാൽ ആൻഡമാൻ നിക്കോബർ ദ്വീപും ദുബായിയെ പോലെ മാറ്റാം എന്നൊരാൾ ചർച്ചയ്ക്കിടെ പറഞ്ഞിരുന്നു. എന്നാൽ, ഈ പരാമർശം ടി.ജിക്ക് പിടിച്ചില്ല.
‘സംസാരിച്ചത് ആരാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അറിവിലേക്കായി പറയുകയാണ്. ഖത്തറില്‍ നിന്ന് കാശ് കൊണ്ടുവന്ന് ഇന്ത്യ മൊത്തം സ്വര്‍ണ്ണം പൊതിയാന്‍ പോകുന്നു, ആകെ വേണ്ടത് ടി.ജി മോഹന്‍ദാസ് ഇസ്ലാമായിട്ട് മാറണം ഇങ്ങനെയൊരു ആവശ്യം നാളെ വന്നാല്‍ മോഹന്‍ദാസിനെ അതിന് കിട്ടുകയില്ല കേട്ടോ. നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് അവരുടെ സ്വര്‍ണം വാങ്ങിച്ച്, എന്തിന് ആന്‍ഡമാന്‍ നിക്കോബറിനെ മാത്രമാക്കുന്നത് ലക്ഷദ്വീപിനെ കൂടി സ്വര്‍ണം പൊതിഞ്ഞോ. എന്നെ കിട്ടുകയില്ല അതിന്. ഞാന്‍ ചത്തു പോകാന്‍ തയ്യാറാണ്. പക്ഷെ ഇത് പോലെ കാശ് കാണിച്ച് പേടിപ്പിച്ച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ആരും വിചാരിക്കരുത്. ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല’, ടി.ജി പറഞ്ഞു.
Post Your Comments