ന്യൂഡൽഹി: വാരാണസി സ്‌ഫോടന പരമ്പര കേസിൽ മുഖ്യ പ്രതി വലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 18 പേർ കൊല്ലപ്പെട്ട സ്ഫോടന കേസിൽ 16 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. സുരക്ഷ കണക്കിലെടുത്ത് വിധി പ്രഖ്യാപന വേളയിൽ കോടതിയിൽ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. കനത്ത സുരക്ഷയാണ് കോടതിയിൽ ഒരുക്കിയിരുന്നത്. കോടതി പരിസരത്ത് ഡോഗ് സ്‌ക്വാഡ് ഇടയ്ക്കിടെ തിരച്ചിൽ നടത്തിയിരുന്നു.
2006 മാർച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 100ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2006 മാർച്ച് ഏഴിന് വൈകുന്നേരം 6.15 ന് സങ്കട് മോചക് ക്ഷേത്രത്തിനുള്ളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. 15 മിനിറ്റിനുശേഷം, വാരണാസി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് സമീപവും ബോംബ് പൊട്ടിത്തെറിച്ചു.
അതേ ദിവസം, പൊലീസ് സ്റ്റേഷന് സമീപത്തെ റെയിൽവേ ക്രോസിന്റെ റെയിലിങ്ങുകൾക്ക് സമീപം കുക്കർ ബോംബും കണ്ടെത്തി. രണ്ടാമത്തെ കേസിൽ ജീവപര്യന്തം തടവാണ് ശിക്ഷ. സ്ഫോടന പരമ്പര കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റിയത്.
2006 ഏപ്രിലിൽ, സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രത്യേക ദൗത്യസേന, വലിയുള്ളയ്ക്ക് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹർകത്ത്-ഉൽ-ജിഹാദ് അൽ ഇസ്‌ലാമിയുമായി ബന്ധമുണ്ടെന്നും സ്‌ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Post Your Comments