പാട്ന: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അധികൃതർ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തി ജീവനോടെ കോടതിയിലെത്തി. ബീഹാർ പത്രപ്രവർത്തകൻ രാജ്ദേവ് രഞ്ജൻ കൊലക്കേസിലെ പ്രധാന സാക്ഷിയാണ് നാടകീയമായി കോടതിയിൽ പ്രത്യക്ഷപ്പെട്ടത്.
രാജ്ദേവ് രഞ്ജൻ കൊലക്കേസിലെ സാക്ഷിയായ ബദമി ദേവി ശനിയാഴ്ചയാണ് കോടതിയിലെത്തിയത്. തന്റെ ഐഡന്റിറ്റി വ്യക്തമാക്കുന്ന രേഖകളും അവർ കോടതിയിൽ സമർപ്പിച്ചു. ‘ഹുസൂർ (സർ) ഞാൻ ജീവനോടെ ഉണ്ട്. എന്നാൽ, ഞാൻ മരിച്ചെന്നാണ് സിബിഐ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ വ്യക്തമായ ഒരു ഗൂഢാലോചനയുടെ ഫലമായാണ് ഇങ്ങനെ സംഭവിച്ചത്’-ബദമി ദേവി കോടതിയിൽ നൽകിയ മൊഴി ഇപ്രകാരമാണ്.
കഴിഞ്ഞ മാസം ഇരുപത്തി നാലാം തീയതിയാണ് ഇവർ ജീവനോടെയില്ലെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചത്. വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് ഇതിനായി നിരവധി തിരിച്ചറിയൽ രേഖകൾ ബദമി ദേവി കോടതി മുമ്പാകെ ഹാജരാക്കി. സിബിഐയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം നിരുത്തരവാദിത്തപരമായ കാര്യമാണ് ഇതെന്നാണ് പ്രതിഭാഗം അഭിഭാഷകനായ ശരത് സിൻഹ അഭിപ്രായപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജൻസി ഇങ്ങനെ പെരുമാറിയാൽ സംഭവിക്കുന്ന ഭവിഷ്യത്ത് വളരെ വലുതായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments