Latest NewsArticleKeralaNewsWriters' Corner

രണ്ടാം പിണറായി ടീമിന്റെ ആദ്യ വിക്കറ്റ് വീണു

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വച്ചു

കേരളവികസനത്തിൽ വൻ കുതിപ്പ് അവകാശപ്പെട്ടാണ് രണ്ടാം പിണറായി സർക്കാർ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ മന്ത്രിമാരുടെ രാജിയോ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദങ്ങളോ ഇല്ലാതെയാണ് ഒന്നാം വർഷം കടന്നു പോയതെങ്കിലും രണ്ടാം പിണറായി ടീമിന്റെ ആദ്യ വിക്കറ്റ് വീണിരിക്കുകയാണ്.

ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വച്ചു. സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ നിലപാടിനെത്തുടര്‍ന്നാണ് രാജി. ന്യായീകരണങ്ങള്‍ നിലനില്‍ക്കില്ലെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെക്കണ്ട് രാജിക്കത്ത് നല്‍കിയത്.

read also: സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജി വയ്ക്കണം സി.പി.എം നിലപാട് വ്യക്തമാക്കണം വി.ഡി. സതീശന്‍

രണ്ടാം വർഷ ആരംഭത്തിൽ തന്നെ പിണറായി സർക്കാരിനെ വിവാദങ്ങൾ പിടിച്ചു കുലുക്കി തുടങ്ങി. സിൽവർലൈൻ പദ്ധതിക്കെതിരേയുള്ള സമരപമ്പരകളാണ് ആദ്യം ആരംഭിച്ചത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയായിരുന്നു അടുത്ത അമ്പ്. മുഖ്യമന്ത്രി ദുബായിലേക്ക് കറൻസി കടത്തിയെന്നും യു.എ.ഇ. കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽനിന്ന് ക്ലിഫ്ഹൗസിലേക്ക് ഭാരമുള്ള ലോഹങ്ങൾ ബിരിയാണിച്ചെമ്പിൽ കൊടുത്തുവിട്ടുവെന്നുമുള്ള സ്വപ്നയുടെ മൊഴി പ്രതിപക്ഷത്തിന് മികച്ച ഒരു ആയുധമായിരുന്നു. തുടർന്ന്, മുഖ്യമന്ത്രിയ്ക്ക് നേരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പലയിടത്തും സമരം അക്രമമായി മാറി.

സ്വപ്നാ സുരേഷിനെതിരേയുള്ള ഗൂഢാലോചനക്കേസ്, ഷാജ് കിരണിന്റെ ഇടപെടലുകൾ, എം.ആർ. അജിത് കുമാറിന്റെ സ്ഥാനചലനം തുടങ്ങിയവയ്‌ക്കൊപ്പം ലോക കേരള സഭയിൽ ഉണ്ടായ വിവാദങ്ങളും പിണറായി സർക്കാരിന് മങ്ങൽ ഏൽപ്പിച്ചു. രാഹുൽഗാന്ധിയുടെ വയനാട് ഓഫീസ് തകർക്കൽ, എ.കെ.ജി. സെന്റിനുനേരെയുണ്ടായ സ്ഫോടകവസ്തുയേറ്, അതിലെ പ്രതിയെ കണ്ടെത്താൻ സാധിക്കാത്തത്, ഗാന്ധിചിത്രം തകർത്തത് തുടങ്ങിയ വിവാദങ്ങൾ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയർത്തുമ്പോഴാണ് മന്ത്രി സജി ചെറിയാൻ പുതിയ വിവാദത്തിൽ അകപ്പെട്ടത്.

 

പവിത്ര പല്ലവി

shortlink

Related Articles

Post Your Comments

Related Articles


Back to top button