ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാർട്ടി നേതൃത്വ സ്ഥാനവും ബോറിസ് രാജിവെച്ചു. പാർട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധി മൂലമാണ് ബോറിസ് ജോൺസന്റെ രാജി. രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് പാർട്ടിക്കുള്ളിൽ നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തൊട്ട് കൺസർവേറ്റീവ് പാർട്ടിയിലെ 40 മന്ത്രിമാരാണ് തുടരെത്തുടരെ രാജി സമർപ്പിച്ചത്. ഫിനാൻസ് ചീഫ് ഋഷി സുനക്, ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് എന്നിവരും ചൊവ്വാഴ്ച രാജി സമർപ്പിച്ചിരുന്നു.
മന്ത്രിമാരുടെ കൂട്ടരാജിയെ തുടര്‍ന്നാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുന്ന ബോറിസ് ജോൺസന് കനത്ത തിരിച്ചടിയാണ് മന്ത്രിമാരുടെ രാജിയോടെ ഉണ്ടായത്. ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പിഞ്ചറെ നീക്കി. ഇക്കാര്യത്തിൽ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു.
കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കൽ ഗോവിനെ പുറത്താക്കാനുള്ള തീരുമാനം മുതലാണ് ബോറിസ് ജോൺസന്റെ കഷ്ടകാലം തുടങ്ങുന്നത്. തന്നെ പുറത്താക്കണമെങ്കിൽ, നിങ്ങളുടെ കൈകൾ രക്തത്തിൽ മുക്കേണ്ടിവരുമെന്ന് ജോൺസൻ കൂടെയുള്ള മന്ത്രിമാരോട് പറഞ്ഞിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ബോറിസിന്റെ രാജി.
Post Your Comments