KeralaLatest News

കനത്ത മഴ തുടരുന്നു: കോഴിക്കോട്ട് 20 വീടുകള്‍ തകര്‍ന്നു

കോഴിക്കോട്: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്തനിവാരണ സെല്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല. കൊയിലാണ്ടി താലൂക്കില്‍ 13 വീടുകള്‍ക്കും വടകര താലൂക്കില്‍ അഞ്ച് വീടുകള്‍ക്കും കോഴിക്കോട് താലൂക്കില്‍ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് മഴയില്‍ കേടുപാട് സംഭവിച്ചത്.

കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂരില്‍ കനത്തമഴയിലും കാറ്റിലും മരം കടപുഴകി എടക്കയില്‍പീടികയിലുള്ള പറമ്പില്‍ രാജന്റെ വീട് ഭാഗികമായി തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന് കേടുപാട് സംഭവിച്ചു. അപകടത്തില്‍ വീടിന്റെ സണ്‍ഷേഡും ഒരുഭാഗത്തെ പില്ലറുകളും തകര്‍ന്നു. നല്ലളം വെള്ളത്തുംപാടത്ത് മുഹമ്മദ് യൂസഫിന്റെ മകന്‍ ഫൈസലിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു.

ചങ്ങരോത്ത് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പനംകുറ്റിക്കര സുഭാഷിന്റെ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു. കീഴരിയൂര്‍ വില്ലേജിലെ കോണില്‍ മീത്തല്‍ കൃഷ്ണന്റെ വീട് ഭാഗികമായി തകര്‍ന്നു. കോട്ടൂര്‍ വില്ലേജിലെ മുരളീധരന്റെ വീടിന് സമീപത്തെ കരിങ്കല്‍ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. നരിപ്പറ്റ വില്ലേജിലെ മാതു കോളിയാട്ടുപൊയില്‍, ബിനീഷ് എന്നിവരുടെ വീടുകള്‍ക്കും നാശം സംഭവിച്ചു. മഴ ഇപ്പോഴും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button