ന്യൂഡൽഹി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷ കാര്യമന്ത്രിയായ നഖ്‌വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ചത്. ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്‌വിയേയും ആര്‍.സി.പി സിംഗിൻ്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു.
ഇതിന് പിന്നാലെ, ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്‌വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി ഇന്ന് അവസാനിക്കുകയാണ്. മുതിർന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. അതേസമയം, മുക്താര്‍ അബ്ബാസ് നഖ്‌വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.
ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. അതേസമയം, ജെഡി (യു) ക്വാട്ടയിൽ നിന്നുള്ള മോദി മന്ത്രിസഭയിലെ മന്ത്രിയാണ് ആര്‍സിപി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരിൽ ജെഡിയുവിന് ഉള്ളിൽ ആര്‍സിപി സിംഗിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പാര്‍ട്ടി പിൻവലിക്കുന്നത്.
Post Your Comments