കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്ലസ് രാമചന്ദ്രൻ തന്റെ തകർച്ചയെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നു. കഷ്ടകാല സമയത്ത് തന്റെ കൂടെ ആരും ഉണ്ടായില്ലെന്ന് അറ്റ്ലസ് രാമചന്ദ്രന് വെളിപ്പെടുത്തി. ഏറ്റവും അടുത്ത് നില്ക്കുന്ന മൂന്നോ നാലോ ജനറല്‍ മാനേജര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരും പിന്തുണച്ചില്ല എന്നദ്ദേഹം വേദനയോടെ പറഞ്ഞു. എല്ലാ കൊല്ലവും ശബരിമലയില്‍ പോകുന്നയാളാണ്, എനിക്ക് ഒരാഴ്ച്ച ലീവ് വേണമെന്നും പറഞ്ഞ് പോയ ചീഫ് ജനറല്‍ മാനേജര്‍ പിന്നീട് തിരിച്ചുവന്നില്ല.
ഇത്തരത്തില്‍ മാനേജര്‍മാരും ജനറല്‍ മാനേജര്‍മാരുമെല്ലാം രാജ്യം വിടുകയാണ് ഉണ്ടായതെന്ന് റിപ്പോർട്ടർ ടിവിയോട് അറ്റ്ലസ് രാമചന്ദ്രൻ പറഞ്ഞു. രണ്ടര വര്‍ഷക്കാലത്തിന് ശേഷമാണ് അപ്പീല്‍കോടതി വിധി വന്നത്. അത്രയും കാലം തടവിലായിരുന്നു. അത് കഴിഞ്ഞ് പുറത്തു വരുമ്പോഴാണ് ഇനി ഇവിടെ ഒന്നും തന്നെ ബാക്കിയില്ലെന്ന് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയെന്നല്ല, അറ്റ്ലസിന്റെ ഒരു ഷോറൂമുകളിലും ഒന്നും അവശേഷിച്ചിരുന്നില്ല.
ലോകത്താകമാനം 50 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. അതിൽ 20 എണ്ണം ദുബായിലാണ്. സ്വര്‍ണവും ഡയമണ്ട്സും അടങ്ങുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ നഷ്ടപ്പെടുകയാണുണ്ടായതെന്നും അറ്റലസ് രാമചന്ദ്രൻ പറഞ്ഞു. രാജ്യം വിട്ട മാനേജർമാരുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും അവരൊന്നും അവെയിലബിള്‍ ആയിരുന്നില്ല. ഇവര്‍ വിളിച്ചാല്‍ ഫോണ്‍ എടുത്തിരുന്നില്ല. കട്ട് ചെയ്യും. അങ്ങനെയാവുമ്പോള്‍ നമ്മള് ആരെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.
പുറത്തിറങ്ങിയപ്പോള്‍ എന്തുകൊണ്ട് പൊലീസില്‍ പരാതി നല്കിയില്ലായെന്ന് നിരവധി പേര് ചോദിച്ചിരുന്നു. എന്നാല്‍ പരാതി കൊടുത്താല്‍ ഇവരുടെ കൃത്യമായ മേല്‍വിലാസം ഇല്ലാത്തിടത്തോളം കാലം പൊലീസ് ഒന്നും ചെയ്യില്ല. പത്തോ ഇരുന്നൂറോ പേരെ പൊലീസ് ബുദ്ധിമുട്ടിക്കും. അതിനേക്കാള്‍ ഭേദം ഈ കുരിശ് താന്‍ തന്നെ ചുമന്നോളാം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments