ന്യൂഡല്‍ഹി: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ്. ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിലാണ് രാജ്യം വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നത്. ഈ പ്രത്യേക അവസരത്തില്‍ രാജ്യത്തെ ചരിത്ര മന്ദിരങ്ങള്‍ ത്രിവര്‍ണ്ണ ദീപങ്ങളാല്‍ അലങ്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, താജ്മഹലില്‍ മാത്രം ത്രിവര്‍ണ്ണ ദീപങ്ങള്‍ തെളിയില്ല. സുപ്രീം കോടതിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് താജ്മഹലില്‍ രാത്രിയില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കാത്തത്.
Read Also:ശ്രീലങ്കയിലെ ഇന്ധന ക്ഷാമത്തിന് പരിഹാരം കാണാനൊരുങ്ങി എൽഐഒസി, കൂടുതൽ വിവരങ്ങൾ അറിയാം
അതേസമയം, രാത്രിയില്‍ വര്‍ണ്ണ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് പ്രകാശിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സ്മാരകമാണ് താജ്മഹലെന്നും,ആഗ്രയിലെ ടൂറിസ്റ്റ് വെല്‍ഫെയര്‍ ചേമ്പറിന്റെ എഡിറ്റര്‍ വിശാല്‍ ശര്‍മ്മ പറഞ്ഞു. ‘ഏകദേശം 77 വര്‍ഷം മുമ്പ് സഖ്യസേന രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിച്ചപ്പോള്‍, താജ്മഹല്‍ വിവിധ വിളക്കുകളില്‍ തിളങ്ങി.’ മാത്രവുമല്ല സ്മാരകത്തിനുള്ളില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.
സാമൂഹ്യ പ്രവര്‍ത്തകനായ വിജയ് ഉപാധ്യായയുടെ അഭിപ്രായത്തില്‍, 1997 മാര്‍ച്ച് 20ന് പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ കച്ചേരിക്കിടെയാണ് താജ്മഹല്‍ അവസാനമായി രാത്രിയില്‍ പ്രകാശിപ്പിച്ചത്. പിറ്റേന്ന് രാവിലെ താജ്മഹല്‍ നിറയെ പ്രാണികള്‍ ചത്തതായി കണ്ടെത്തി. തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കെമിക്കല്‍ വിംഗ് താജ്മഹലില്‍ രാത്രി വിളക്കുകള്‍ കത്തിക്കരുതെന്ന് നിര്‍ദ്ദേശിച്ചു. കാരണം പ്രാണികള്‍ സ്മാരകത്തിലെ മാര്‍ബിളിനെ നശിപ്പിക്കുകയാണെന്ന് ആര്‍ക്കിയോളജി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. വിഷയത്തില്‍ അന്ന് സുപ്രീം കോടതിയും ഇടപെട്ടിരുന്നു. അതിനുശേഷം താജ്മഹലില്‍ രാത്രിയില്‍ വിളക്കുകള്‍ പ്രകാശിച്ചിട്ടില്ല. ആ നിരോധനം ഇന്നും തുടര്‍ന്നുവരുന്നു.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഈ വര്‍ഷം മുഴുവന്‍ ആഘോഷിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി വര്‍ഷത്തിലാണ് ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നത്. ആഗസ്ത് മാസത്തില്‍ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ചിത്രങ്ങളില്‍ ത്രിവര്‍ണ്ണ പതാക പതിക്കണമെന്ന് പ്രധാനമന്ത്രി തന്നെ അഭ്യര്‍ത്ഥിച്ചു.
Post Your Comments