കോഴിക്കോട്: വിവാദങ്ങൾക്ക് വിശദീകരണവുമായി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ പ്രതികരിയ്ക്കുകയായിരുന്നു മേയർ. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നും പരിപാടിക്ക് പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും മേയർ വ്യക്തമാക്കി. ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവർ അഭിപ്രായപ്പെട്ടു. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞതെന്നും വിവാദമുണ്ടായതിൽ ഏറെ ദുഖമുണ്ടെന്നും മേയർ വിശദീകരിക്കുന്നു.
‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. കേരളീയർ കുട്ടികളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണ്’- ബീന ഫിലിപ്പ് പറഞ്ഞു. ബാലഗോകുലത്തിന്‍റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് സി.പി.എം മേയറുടെ പരാമർശം. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
Read Also: കേരളത്തിലെ ശിശുപരിപാലനം മോശം: സി.പി.എം മേയറിന്റെ പരാമർശം വിവാദത്തിൽ
അതേസമയം, ബീനാ ഫിലിപ്പ് ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് സി.പി.എം അംഗീകരിക്കുമോയെന്ന ചോദ്യമുയർത്തി കോൺഗ്രസ് രംഗത്തെത്തി. ‘സി.പി.എം- ആർ.എസ്.എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ് കോഴിക്കോട്ടുണ്ടായത്. സി.പി.എം മേയർ മോദി യോഗി ഭക്തയാണ്. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാർട്ടി അംഗീകരിക്കുമോ?’- കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.
Post Your Comments