Latest NewsKerala

‘കേരളത്തിലല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകളില്ല’: കടുത്ത വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ദേശീയ പാതയിലെ കുഴികൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ പരാമർശം. കേരളത്തിലെ റോഡുകളുടെ മോശം അവസ്ഥയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശം റോഡുകൾ കാണാനാകില്ലെന്ന് കോടതി കുറ്റപ്പെടുത്തി. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

വിഷയത്തിൽ ജില്ലാ കളക്ടർമാർക്കും കോടതിയുടെ വിമർശനമുണ്ടായി. റോഡുകളിലെ കുഴികളിൽ വീണ് ആളുകൾ മരിക്കാൻ ഇടയായ സാഹചര്യമുണ്ടായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. നടപടി സ്വീകരിക്കുന്നതിനായി. അപകടമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി വിമർശിച്ചു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്‌ച്ചയ്‌ക്കകം പൂർത്തിയാക്കാനും ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ഇക്കാര്യത്തിനായി കൂടുതൽ സമയം നൽകില്ലെന്ന മുന്നറിയിപ്പും നൽകിക്കഴിഞ്ഞു. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ശേഷം റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കാനായി ഓഗസ്റ്റ് 19-ലേക്ക് മാറ്റി. നേരത്തെ, പശവെച്ചാണോ റോഡിലെ കുഴികൾ അടയ്‌ക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

റോഡിലെ കുഴിയിൽ വീണ് ഹോട്ടൽ ജീവനക്കാരൻ മരിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ പരാമർശം. തുടർന്ന് സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button