ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനത്ത് ഇന്ത്യക്കാർ. അതും മലയാളികൾ. കോമൺവെൽത്ത് ഗെയിംസിൽ മലയാളക്കരയുടെ തോളിലേറി ട്രിപ്പിൾ ജംപിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭാരതം. 17.03 മീറ്റർ ദൂരം താണ്ടി എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സ്വർണ്ണവും, 17.02 മീറ്റർ ദൂരം പിന്നിട്ട് കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളിയും സ്വന്തമാക്കി.
ട്രിപ്പിള്‍ ജംപില്‍ ചരിത്ര സ്വര്‍ണം നേടാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മലയാളി താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും പറയുന്നു. ലോക അത്‌ലറ്റിക്‌സ് ചംപ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസിന്റെ ചരിത്രനേട്ടം.
‘വളരെയധികം സന്തോഷം രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ സാധിച്ചതില്‍. ഇത്തരത്തില്‍ സ്വര്‍ണവും വെള്ളിയും നേടാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഒളിംപിക്‌സ്, ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങിയ വലിയ ഇവന്റുകളില്‍ മെഡല്‍ നേടാന്‍ ഞങ്ങളൊരു പ്രചോദനമാവട്ടെ’, മെഡൽ നേട്ടത്തിന് ശേഷം ഇരുവരും ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
Post Your Comments