അബുദാബി: രാജ്യത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള തീയതികളിൽ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് യുഎഇ 50,000 ദിർഹം സഹായം പ്രഖ്യാപിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. അറുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മഴക്കെടുതിയിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
Post Your Comments