കീവ്: റഷ്യ- യുക്രൈൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിലെ ഒരിടവും വിട്ടുകൊടുക്കില്ലെന്ന മുന്നറിയിപ്പുമായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി. അധിനിവേശ പ്രദേശങ്ങളില്‍ റഷ്യ ജനഹിത പരിശോധന നടത്തുകയാണെങ്കില്‍ യുക്രൈനുമായോ അന്താരാഷ്ട്ര സഖ്യകക്ഷികളുമായോ ചര്‍ച്ചകള്‍ നടത്താനാവില്ലെന്നും നിലവില്‍ റഷ്യന്‍ സേനയും റഷ്യയുടെ വിഘടനവാദി സഖ്യകക്ഷികളും കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ പ്രദേശങ്ങളിലുമായി വലിയൊരു പ്രദേശം തന്നെ കയ്യടക്കി വച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
‘റഷ്യയ്ക്ക് രാജ്യത്തിലെ ഒരിടവും വിട്ടുകൊടുക്കില്ല. തങ്ങളുടെ രാജ്യത്തിന്റെ സ്ഥാനം എപ്പോഴത്തേയും പോലെ നിലനിര്‍ത്തും. റഷ്യ ഇത്തരത്തിലുളള കപട ജനഹിത പരിശോധനയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ അത് യുക്രൈനുമായുളള ചര്‍ച്ചകള്‍ക്കായുളള അവസരം ഇല്ലാതാക്കും’-സെലന്‍സ്‌കി തന്റെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഫെബ്രുവരിയിലാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. ഇതിന് പിന്നാലെയായി റഷ്യന്‍-യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരവധി ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ ,ഈ ചര്‍ച്ചകളൊന്നും തന്നെ ഫലം കണ്ടിരുന്നില്ല.
Post Your Comments