KeralaLatest NewsNews

പാലക്കാട് ഹണിട്രാപ്പ്: ഇരയെ എത്തിച്ചുകൊടുത്താൽ കിട്ടുന്ന കമ്മീഷനെത്രയെന്ന് തുറന്നുപറഞ്ഞ് ‘ഫീനിക്സ് കപ്പിൾ’

പാലക്കാട്: അറസ്റ്റിലായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ. സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശി ശരത് ആണ്. കൂട്ടുപ്രതിയായ, കൊല്ലം സ്വദേശിനി ദേവുവിന്റെ ‘വൈറൽ മുഖം’ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ദേവുവിനും ഭർത്താവ് ഗോകുലിനും ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ട്. ഇരുവരും പണത്തിന് വേണ്ടിയാണ് ശരത് ഒരുക്കിയ ‘ഹണിട്രാപ്പ്’ സംഘത്തിൽ ചേർന്നത്.

ഇരയെ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ 40,000 രൂപയുടെ കമ്മീഷന്‍ ആണ് ഗോകുലിനും ദേവുവിനും ശരത് വാഗ്ദാനം ചെയ്തത്. ചോദ്യം ചെയ്യലിൽ ദമ്പതികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ചേർന്ന് മുൻപ് മറ്റാരെയെങ്കിലും സമാനരീതിയിൽ ട്രാപ്പിൽ പെടുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. ഇതിനായി ദമ്പതികളുടെ ‘ഫീനിക്സ് കപ്പിൾ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിക്കും.

ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വ്യവസായിയില്‍ നിന്ന് ഹണിട്രാപ്പിലൂടെ സ്വര്‍ണ്ണവും പണവും വാഹനവും തട്ടിയെടുത്ത കേസിലാണ് ഇവരെ പാലക്കാട് പോലീസ് പിടികൂടിയത്. സംഘത്തെ നിയന്ത്രിച്ചതും പദ്ധതി ഒരുക്കിയതും ശരത് ആണ്. പണമുള്ളവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. തുടര്‍ന്ന് ഇവരെ കെണിയിൽ വീഴ്ത്താൻ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കും. ഇതിന് വേണ്ടി പ്രത്യേക മൊബൈല്‍ ഫോണും, സിമ്മുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അയക്കുന്ന മെസ്സേജുകൾക്ക് മറുപടി അയക്കുന്നവരെ അതിവിദഗ്ധമായി കെണിയിൽ വീഴ്ത്തും.

A;so Read:ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​യു​ടെ പാദസരം മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ

വ്യവസായിക്ക് ദേവു മെസ്സേജ് അയച്ച് തുടങ്ങി. പതുക്കെ ഇയാളുടെ വിശ്വാസം ആര്‍ജ്ജിച്ച ദേവു, അദ്ദേഹത്തെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചു. കെണിയിൽ വീണെന്ന് മനസിലായതോടെ വ്യവസായിയെ ദേവു പാലക്കാടേക്ക് ക്ഷണിച്ചു. ദേവുവിന്റെ സൗന്ദര്യത്തിൽ വീണ ഇയാൾ പാലക്കാടെത്തി. വ്യവസായി വരുമെന്ന് ഉറപ്പാക്കിയതോടെ മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി പാലക്കാട് യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തു. ചാറ്റ് ചെയ്യുമ്പോൾ പാലക്കാടാണ് വീടെന്ന് വ്യവസായിയോട് പറഞ്ഞിരുന്നു. അതിനാലാണ് ഓൺലൈനിലൂടെ ആൾതിരക്കൊഴിഞ്ഞ യാക്കരയിൽ വീട് വാടകയ്ക്ക് എടുത്തത്.

ഒലവക്കോട് എത്തിയ വ്യവസായിയെ വാടക വീട്ടിലേക്ക് ദേവു ക്ഷണിച്ചു. ഭർത്താവ് വിദേശത്താണെന്ന് ദേവു മുൻപ് തന്നെ ഇയാളോട് പറഞ്ഞിരുന്നു. അമ്മ ആശുപത്രിയിലാണെന്നും വീട്ടിൽ താൻ മാത്രമേ ഉള്ളൂ എന്നും ദേവു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യവസായി യാക്കരയിൽ ഇവർ ഒരുക്കിയ കെണിയിലേക്ക് നടന്ന് കയറിയത്. ഇവിടെ എത്തിയ ഇയാളെ സംഘം സദാചാര പോലീസ് ചമഞ്ഞ് ആക്രമിക്കുകയായിരുന്നു.

വ്യവസായിയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ കാറിൽ നിന്നും അതിസാഹസികമായി പുറത്തേക്ക് ചാടിയ ഇദ്ദേഹം പാലക്കാട് സൗത്ത് പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. വ്യവസായി രാക്ഷപ്പെട്ടതോടെ പ്രതികൾ ഒളിവിൽ പോകാൻ ശ്രമം നടത്തി. ഇതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. വ്യവസായിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button