CricketLatest NewsNewsIndiaSports

‘ഗാവസ്കർമാർ സ്ത്രീവിരുദ്ധതയും അമ്മാവൻ കോംപ്ലക്സും പ്രചരിപ്പിക്കുമ്പോൾ വിരാട് അതിനെ സ്നേഹം കൊണ്ട് ജയിക്കുന്നു’

അന്താരാഷ്‌ട്ര സെഞ്ച്വറിയിലേക്കുള്ള വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവായിരുന്നു ലോക ക്രിക്കറ്റ് ഇന്നലെ കണ്ടത്. ഏഷ്യാ കപ്പില്‍ 61 പന്തില്‍ പുറത്താവാതെ 122 റണ്‍സ് സ്വന്തമാക്കിയ കോഹ്‌ലിയുടെ നേട്ടം, അദ്ദേഹത്തിന്റെ പരിഹസിച്ച് തള്ളിയവർക്കുള്ള മറുപടിയാണ്. അഫ്‌ഗാനിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത് കോഹ്‌ലിയുടെ സെഞ്ച്വറിയിലൂടെയാണ്. ഇപ്പോഴിതാ, കളിയിലെ കോഹ്‌ലിയുടെ പ്രകടനത്തെ വിലയിരുത്തുകയാണ് ക്രിക്കറ്റ് നിരീക്ഷകൻ ആയ സന്ദീപ് ദാസ്.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

തൻ്റെ കുട്ടിക്കാലത്ത് നടന്ന പേടിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ച് അഫ്ഗാനിസ്ഥാൻ്റെ സൂപ്പർതാരമായ റഷീദ് ഖാൻ പറഞ്ഞിട്ടുണ്ട്. അയാളുടെ വാക്കുകൾ ഇങ്ങനെ- ”ഞാനൊരു അണ്ടർ-19 ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു. അർദ്ധരാത്രിയിൽ ഒരു ബോംബ് പൊട്ടുന്ന ഒച്ച കേട്ട് ഞാനും കൂട്ടുകാരും ഞെട്ടിയുണർന്നു. ഭയം പടർന്നുകയറി. അക്രമികൾ ഞങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് വിചാരിച്ചു. പിറ്റേന്ന് രാവിലെ 8 മണി വരെ ഞങ്ങൾ മുറി പൂട്ടി ഉറങ്ങാതിരുന്നു. ഇന്നും ആ ബോംബിൻ്റെ ശബ്ദം എൻ്റെ കാതുകളിൽ മുഴങ്ങാറുണ്ട്…!”

റഷീദ് ഖാൻ ഉൾപ്പടെയുള്ള എല്ലാ അഫ്ഗാനിസ്ഥാൻ താരങ്ങളും ഉയർന്നുവന്നിട്ടുള്ളത് ആ തീച്ചൂളയിൽനിന്നാണ്. അതുകൊണ്ട് തന്നെ അവരുടെ പോരാട്ടവീര്യം അവിശ്വസനീയമാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയേറെ പുരോഗതി ഉണ്ടാക്കിയ മറ്റൊരു ടീം ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഉണ്ടാവില്ല.

2022 ഏഷ്യാകപ്പിൻ്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യയെ നേരിടുമ്പോഴേയ്ക്കും അഫ്ഗാൻ ടൂർണ്ണമെൻ്റിൽനിന്ന് പുറത്തായിക്കഴിഞ്ഞിരുന്നു. പക്ഷേ ഉപഭൂഖണ്ഡത്തിലെ വമ്പൻമാരായ ശ്രീലങ്കയോടും പാക്കിസ്ഥാനോടും ഇഞ്ചോടിഞ്ച് പൊരുതിയിട്ടാണ് മൊഹമ്മദ് നബിയുടെ സംഘം കീഴടങ്ങിയത്. ഇന്ത്യയ്ക്കെതിരെ വിജയം നേടണമെന്ന് അവർ വല്ലാതെ മോഹിച്ചിരുന്നു. സൂര്യകുമാർ യാദവിനെ പുറത്താക്കിയതിനുശേഷം ഫരീദ് അഹമ്മദ് എന്ന ലെഫ്റ്റ് ആം സീമർ നടത്തിയ ആഹ്ലാദപ്രകടനം കണ്ടാൽ അക്കാര്യം മനസ്സിലാക്കാമായിരുന്നു. യാതൊരു പ്രസക്തിയുമില്ലാത്ത ഒരു മാച്ച് കളിക്കുകയാണ് എന്ന് അഫ്ഗാൻ ചിന്തിച്ചിരുന്നതേയില്ല. അന്തസ്സോടെ മടങ്ങാനാണ് അവർ പൊരുതിയിരുന്നത്. ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയിൽ അഫ്ഗാൻ കൂടുതൽ അപകടകാരികളായിരുന്നു.

മറുഭാഗത്തുള്ള ഇന്ത്യൻ ടീമിൻ്റെ കാര്യം പരിതാപകരമായിരുന്നു. കിരീടപ്രതീക്ഷയുമായി എത്തിയിട്ട് ഫൈനൽ പോലും കളിക്കാനായില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ കെ.എൽ രാഹുലാണ് ടീമിനെ നയിച്ചത്. റഷീദ് ഖാനും മുജീബ് റഹ്മാനും അടങ്ങിയ അതിശക്തമായ ബോളിങ്ങ് ആക്രമണത്തെയാണ് ഇന്ത്യയ്ക്ക് നേരിടാനുണ്ടായിരുന്നത്. ഇതിനേക്കാൾ വലിയ വെല്ലുവിളികളെ തകർത്തുകളയാൻ ശേഷിയുള്ള ഒരു ബാറ്റർ ഇന്ത്യയുടെ നിരയിലുണ്ടായിരുന്നു-വിരാട് കോഹ്ലി! പക്ഷേ ‘വില്ലൻ’ എന്ന സിനിമയിൽ മോഹൻലാലിൻ്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പോലെയായിരുന്നു വിരാടിൻ്റെ സ്ഥിതി. അയാൾ നിശബ്ദനായി പരിതപിക്കുന്നുണ്ടായിരുന്നു- ”ഓർമ്മകൾ. എനിക്കിപ്പോൾ ആകെയുള്ളത് അതാണ്. ഞാൻ ഭൂതകാലത്തിലാണ് ജീവിക്കുന്നത്…!”

ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും ഇല്ലാതെ ആയിരത്തിലേറെ ദിവസങ്ങൾ വിരാട് പിന്നിട്ടിരുന്നു. ഫോം നഷ്ടം മാനസിക ആരോഗ്യത്തെ ബാധിച്ചുവെന്ന് വിരാട് വെളിപ്പെടുത്തിയിരുന്നു. ഒരു മാസത്തേയ്ക്ക് ബാറ്റ് കൈ കൊണ്ട് തൊടാതെ അയാൾ ജീവിച്ചിരുന്നു. നിറയെ ആളുകൾ ഉളള മുറിയിൽ പോലും വിരാടിന് ഏകാന്തത അനുഭവപ്പെട്ടിരുന്നു!ഈ നിലയിലുള്ള വിരാട് സകലതും സംഹരിച്ചുതള്ളാൻ വെമ്പിനിൽക്കുന്ന അഫ്ഗാനെതിരെ എങ്ങനെ തിളങ്ങാനാണ്!? പാക്കിസ്ഥാനെതിരെ കയ്യാങ്കളിയ്ക്കുപോലും മുതിർന്ന ഭ്രാന്തമായ അഫ്ഗാൻ വാശിയെ വിരാടിന് മറികടക്കാനാവുമോ!? കടുത്ത ആരാധകർ പോലും സ്വയം ചോദിച്ചു.

എന്നാൽ വിരാട് റഷീദിനെതിരെ ഒരു സിക്സർ അടിച്ചു. ക്രീസിൽനിന്ന് ചാടിയിറങ്ങുന്ന ബാറ്ററെ കണ്ട് റഷീദ് കൗശലപൂർവ്വം ഡെലിവെറിയുടെ വേഗത കൂട്ടി. എന്നിട്ടും പന്ത് കൗ കോർണർ ദിശയിലൂടെ സ്റ്റാൻഡ്സിലെത്തി! അതൊരു സൂചനയായിരുന്നു. ബോംബുകളെ പോലും അതിജീവിച്ചുവന്ന അഫ്ഗാൻ ധീരൻമാരെ മെരുക്കാനുള്ള വെടിമരുന്ന് വിരാടിൻ്റെ പക്കൽ ഇപ്പോഴും ശേഷിക്കുന്നു എന്നതിൻ്റെ സൂചന! പിന്നീട് കണ്ടത് ആ പഴയ വിരാടിനെയാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റിൽ കളിക്കുമ്പോഴും വല്ലാത്ത സുരക്ഷിതത്വം ഉറപ്പുതരുന്ന പ്രതാപകാലത്തെ വിരാടിനെ…! കടുത്ത ചൂടിലും അനായാസം ഡബിളുകൾ ഓടിയെടുക്കുന്ന സൂപ്രീം അത്ലീറ്റിനെ…! ഒരു സർജൻ്റെ മികവോടെ മെെതാനത്തിലെ ഗ്യാപ്പുകൾ കണ്ടെത്തുന്ന പ്രൊഫഷണലിനെ…! 94-ൽ നിൽക്കുമ്പോൾ തട്ടിയും മുട്ടിയും സെഞ്ച്വറി പൂർത്തിയാക്കുന്നതിനുപകരം സിക്സർ പായിക്കുന്ന നിസ്വാർത്ഥനായ പോരാളിയെ…!

സച്ചിൻ്റെ നൂറാം സെഞ്ച്വറിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് നമ്മെ ഇതിനുമുമ്പ് ഇതുപോലെ വിഷമിപ്പിച്ചിട്ടുള്ളത്. ആ നാഴികക്കല്ല് പിന്നിട്ടപ്പോൾ ലിറ്റിൽ മാസ്റ്റർ പറഞ്ഞിരുന്നു- ”നൂറാമത്തെ സെഞ്ച്വറി സ്വന്തമായപ്പോൾ ഞാൻ വായുവിൽ ഉയർന്നുചാടി ആഘോഷിച്ചിരുന്നില്ല. ഞാൻ ആകാശത്തേയ്ക്ക് നോക്കി ചോദിച്ചു. എന്തിനാണ് എന്നെ ഇങ്ങനെ ശിക്ഷിച്ചത്? ഞാൻ എന്ത് തെറ്റാണ് ചെയ്തത്…!”

ആ ചോദ്യം വിരാടിനും നമുക്കും ഉന്നയിക്കാം. ഇങ്ങനെയൊരു സെഞ്ച്വറി വരൾച്ചയുണ്ടാകാൻ മാത്രം വിരാട് എന്ത് അപരാധമാണ് ചെയ്തത്? അയാളുടെ ബാറ്റിങ്ങിൽ ആനന്ദം കണ്ടെത്തിയിരുന്ന കളിപ്രേമികളായ നമ്മൾ എന്തു പിഴച്ചു!? എന്തിനായിരുന്നു ഇത്രയും കഠിനമായ പരീക്ഷണം! ആർക്കുമറിയില്ല! കേവലം ഫോം നഷ്ടം മാത്രമല്ല വിരാടിന് സംഭവിച്ചിരുന്നത്. അയാളിൽനിന്ന് ക്യാപ്റ്റൻസി പിടിച്ചുവാങ്ങി. വിരാടിൻ്റെ ഓരോ പ്രസ്താവനകളെയും പുച്ഛിക്കാൻ ബി.സി.സി.ഐയുടെ ഭാരവാഹികൾ തന്നെ മുന്നിട്ടുനിന്നു. മതത്തിൻ്റെ പേരിൽ ആക്രമണം നേരിട്ട മൊഹമ്മദ് ഷമിയെ പിന്തുണച്ച് സംസാരിച്ചതിനും വിരാട് തെറി കേട്ടു. അയാളുടെ ഫോം മങ്ങലിനെക്കുറിച്ച് നൂറായിരം തിയറികൾ പുറത്തുവന്നു. വിരാടിൻ്റെ കാഴ്ച്ചശക്തി കുറഞ്ഞു എന്ന നിരീക്ഷണം ചിലർ മുന്നോട്ടുവെച്ചു. അയാൾ വെജിറ്റേറിയനായതാണ് പ്രശ്നം എന്ന് വേറെ ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ വിരാടിൻ്റെ യഥാർത്ഥ പ്രശ്നം വേറെയായിരുന്നു. വിരാട് ഡിപ്രഷൻ എന്ന രോഗാവസ്ഥയിലേയ്ക്കുള്ള സഞ്ചാരത്തിലായിരുന്നു. അയാൾക്ക് വേണ്ടിയിരുന്നത് ഒരു തലോടലായിരുന്നു. ”നിൻ്റെ കൂടെ ഞാനുണ്ട് ” എന്ന സാന്ത്വനമായിരുന്നു. നിർഭാഗ്യവശാൽ അത് മനസ്സിലാക്കാൻ മുൻ നായകൻ എം.എസ് ധോനി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ടെസ്റ്റ് ക്യാപ്റ്റൻസി കൈവിട്ടുപോയ സമയത്ത് തന്നോട് സംസാരിച്ചത് ധോനി മാത്രമാണെന്ന വിരാടിൻ്റെ പ്രസ്താവന പോലും വിവാദമായി. സുനിൽ ഗാവസ്കറിനെപ്പോലുള്ള മുൻതാരങ്ങൾ വിരാടിനെതിരെ രംഗത്തെത്തി. വിരാട് ചെറിയ സ്കോറുകൾക്ക് പുറത്തായതിൻ്റെ പേരിൽ അനുഷ്ക ശർമ്മയെ പരിഹസിച്ച ആളാണ് ഗാവസ്കർ എന്നത് ഓർക്കണം. എല്ലാ കടൽക്കിഴവൻമാർക്കുമുള്ള മറുപടി വിരാട് അന്തസ്സായി തന്നെ നൽകി. 71-ാം സെഞ്ച്വറി കടന്നപ്പോൾ അയാൾ സ്വന്തം വിവാഹമാലയിൽ ചുംബിച്ചു. അനുഷ്കയ്ക്കും മകൾ വാമികയ്ക്കും ഈ ഇന്നിംഗ്സ് സമർപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. ഗാവസ്കർമാർ സ്ത്രീവിരുദ്ധതയും അമ്മാവൻ കോംപ്ലക്സും വെറുപ്പും പ്രചരിപ്പിക്കുമ്പോൾ വിരാട് അതിനെ സ്നേഹം കൊണ്ട് ജയിക്കുകയാണ്…!

ഡെഡ് റബ്ബർ മാച്ചിൽ പിറന്നു എന്നതുകൊണ്ട് ഈ സെഞ്ച്വറിയുടെ മൂല്യം കുറയുന്നില്ല. 1999ലെ ലോകകപ്പിൽ സച്ചിൻ കെനിയക്കെതിരെ ശതകം നേടിയിരുന്നു. സച്ചിൻ്റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്നിംഗ്സായിരുന്നു അത്. സച്ചിൻ്റെ അച്ഛൻ മരിച്ചതിൻ്റെ നാലാംദിവസമാണ് കളി നടന്നത്. അത്തരമൊരു മാനസികാവസ്ഥയിൽ പുറത്തെടുത്ത പ്രകടനത്തിനെ എതിരാളികളുടെ വലിപ്പം നോക്കി താഴ്ത്തിക്കെട്ടാൻ കഴിയില്ലല്ലോ!വിരാടിൻ്റെ സെഞ്ച്വറി ഒരുപാട് കിടിലൻ ഇന്നിംഗ്സുകൾക്കുള്ള വഴി വെട്ടിയിട്ടുണ്ട്. വിരാട് വീണ്ടും മൈതാനങ്ങളെ അടക്കിഭരിക്കാൻ പോവുകയാണ്. ആയതിനാൽ ഈ പ്രയത്നത്തെ ആഘോഷമാക്കുക തന്നെ വേണം.

ആരവങ്ങളടങ്ങുമ്പോൾ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ഇങ്ങനെ തിരിച്ചുവരാനുള്ള ശക്തി വിരാടിന് എങ്ങനെ ലഭിച്ചു? ആ കഥയും റഷീദ് ഖാൻ തന്നെ പറയും. അയാൾ പണ്ട് നൽകിയ ഒരു അഭിമുഖത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരമുണ്ട്- ”ഒരിക്കൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഞങ്ങൾക്ക് മത്സരമുണ്ടായിരുന്നു. വിരാടിൻ്റെ നെറ്റ്സിലെ പരിശീലനം ഞാൻ കണ്ടു. ഞങ്ങളുടെ പ്രാക്റ്റീസ് അവസാനിച്ചിട്ടും വിരാട് ബാറ്റിങ്ങ് തുടർന്നു. രണ്ട് മണിക്കൂറിലധികമാണ് അയാൾ അവിടെ ചെലവഴിച്ചത്! അത്ഭുതത്തോടെയും ആദരവോടെയും ഞാൻ അത് നോക്കിനിന്നു…!”

ദുബായിലെ വിരാടിൻ്റെ സിക്സർ കണ്ടപ്പോൾ റഷീദിൻ്റെ മുഖത്ത് പ്രതിഫലിച്ചത് അത്ഭുതം തന്നെയായിരുന്നു…! തന്നെ പ്രഹരിക്കുന്ന ബാറ്റർമാരോട് കയർക്കുന്ന സ്വഭാവക്കാരനായ റഷീദ് വിരാടിനുനേരെ പ്രകടിപ്പിച്ചത് ഒരേയൊരു വികാരമായിരുന്നു-ആദരവ്…! അങ്ങകലെ മുംബൈയിലെ വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സച്ചിൻ തെൻഡുൽക്കർ അഞ്ഞൂറാൻ ശൈലിയിൽ വിരാടിനെ നീട്ടിവിളിക്കുന്നു-
”കേറിവാടാ മോനേ…കേറിവാ…!

shortlink

Related Articles

Post Your Comments

Related Articles


Back to top button