ന്യൂഡൽഹി: അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നുവെന്നും, നേതാജിയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു എങ്കിൽ രാജ്യം വലിയ ഉയരങ്ങളിൽ എത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വർഷത്തിനിടെ എടുത്ത നിരവധി തീരുമാനങ്ങളിൽ നേതാജിയുടെ ആശയങ്ങളും സ്വപ്നങ്ങളും പ്രതിഫലിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച ഡൽഹിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
280 മെട്രിക് ടൺ ഭാരമുള്ള കരിങ്കല്ലിൽ നിന്ന് കൊത്തിയെടുത്ത 28 അടി ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റിൽ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. നേതാജിയുടെ പ്രതിമ അനാച്ഛാദനത്തിലൂടെ ആധുനിക ഇന്ത്യയുടെ പ്രാണപ്രതിഷ്ഠ നടത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്പഥ് അവന്യൂവിന്റെ പേര് മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കർത്തവ്യ പാതയും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. സെൻട്രൽ വിസ്ത അവന്യുവിൽ സജ്ജീകരിച്ചിരുന്ന പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും ചെയ്തു. പൊതുഗതാഗതത്തിന് വലിയ തോതിൽ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെ ഉള്ളവ നടത്താൻ കർത്തവ്യപഥിൽ സാധിക്കും. രാജ്യത്തിന്റെ ശിൽപ്പകലാ പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്.
അതേസമയം, കൊളോണിയൽ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിടപറയുന്നതിന്റെ ഭാഗമായാണ് രാജ്പഥ്, കർത്തവ്യപഥ് ആയി മാറിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പൊതു ശൗചാലയങ്ങൾ, കുടിവെള്ളം, ഇരിപ്പിടങ്ങൾ, നവീകരിച്ച പാർക്കിംഗ് സംവിധാനം എന്നിവ ഉൾപ്പെടെയുള്ള ഭാഗമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
Post Your Comments