Latest NewsArticleKeralaNewsWriters' Corner

നങ്ങേലിയെന്നത് തികച്ചും സാങ്കല്പികമായ കഥാപാത്രമാണെന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

നങ്ങേലിയുടെ പിൻതലമുറക്കാരിയായി അവതരിപ്പിക്കുന്ന ലീല ചേച്ചി അവർ പോലുമറിയാതെ ഒരു വൻ അജണ്ടയുടെ ഭാഗമായി സെറ്റ് ചെയ്യപ്പെടുകയാണ്.

അപനിർമ്മിതികളും ഫേക്ക് നരേറ്റീവുകളും അരങ്ങ് വാഴുന്നിടത്ത് ചിരിച്ചു നില്പുണ്ട് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇട്ടി അച്യുതൻ വൈദ്യരെന്ന ഈഴവ വൈദ്യനും വാൻറീഡിൻ്റെ ഹോർത്തുസ് മലബാറിക്കസ് എന്ന സസൃശാസ്ത്ര ഗ്രന്ഥവും. അതിനു മുന്നേയുള്ള വാമൊഴി ചരിത്രമാണ് വേണ്ടതെങ്കിൽ ചീരപ്പൻചിറയെന്ന മുഹമ്മയിലെ ഈഴവ തറവാടും ആ തറവാട്ടിലെ പണിക്കർക്ക് ശബരിമല ശ്രീ അയ്യപ്പസ്വാമിയുമായിട്ടുള്ള ബന്ധവുമുണ്ട്. വടക്കൻ മലബാറിലെ കളരിത്തറകളെ തപ്പിയും ചേകോൻമാരെ തപ്പിയും പോകാതെ തന്നെ തെക്കൻ കേരളത്തിൽ അതും കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിൽ തന്നെയുണ്ട് ഈഴവ ചരിത്രവും പ്രബലരായ ഈഴവരും. അതിൻ്റെ മേലേയ്ക്ക് ഒരിക്കലും കെട്ടിവയ്ക്കാൻ പറ്റില്ല ഇല്ലാക്കഥകളും സാങ്കല്പിക കഥാപാത്രങ്ങളും.

read also: ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം: പൊലീസ് ജീപ്പ് കത്തിച്ചു

ഇത്രയും ആദ്യമേ എഴുതിയത് നങ്ങേലിയെന്ന സാങ്കല്പിക കഥാപാത്രത്തിൻ്റെ സവർണ്ണതയ്ക്ക് എതിരെയുള്ള ഉജ്വലമായ പെൺപോരാട്ടത്തിൻ്റെ ഇല്ലാക്കഥ ഫേക്ക് നരേറ്റീവുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞാടുന്നത് കണ്ടപ്പോഴാണ്. ചേർത്തലയിലെ മുലച്ചിപ്പറമ്പിനെ കുറിച്ചും നങ്ങേലിയെ കുറിച്ചും ഞാൻ ആദ്യം കേൾക്കുന്നത് 2012 ലോ 2013ലോ ആണെന്നാണ് ഓർമ്മ. ഹിന്ദുവിൽ വന്ന ഒരു ലേഖനമായിരുന്നു അത്. അന്ന് ആ ലേഖനത്തിൻ്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു – 200 years on,Nangeli’s sacrifice a fading memory. അതായത് 1813 ലാണ് നങ്ങേലി സംഭവമെന്ന രീതിയിലായിരുന്നു ആ ലേഖനം. ചരിത്രത്തിൻ്റെ യാതൊരു ആധികാരിക തെളിവുമില്ലാതെ ചിത്രകാരൻ ടി.മുരളിയുടെ ഭാവനയിൽ വിരിഞ്ഞ ഒരു നങ്ങേലി ചിത്രവുമായി പിന്നീട് ഈ കഥ അരങ്ങു വാണു. എന്തിനധികം 2015ൽ മൂന്നാറിലെ സ്ത്രീ പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ മുലച്ചിപ്പറമ്പിലെ നങ്ങേലി മരിച്ചിട്ടില്ല എന്ന പേരിൽ ഞാനും എഴുതിയിരുന്നു ഒരു ലേഖനം. കാരണം അന്ന് ചരിത്രത്തിൻ്റേതായ തെളിവുകളൊന്നും ഇല്ലെങ്കിൽ പോലും നങ്ങേലിയെന്ന പാത്രസൃഷ്ടികൊണ്ട് ആർക്കും ദോഷമില്ലായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരും അദ്ദേഹത്തിൻ്റെ പോരാട്ടവും സത്യമാവുമ്പോൾ നങ്ങേലിയെന്നത് തികച്ചും സാങ്കല്പികമായ കഥാപാത്രമാണെന്ന് നമ്മൾ തിരിച്ചറിയുക തന്നെ വേണം. 2017-2018 മുതൽ നങ്ങേലിയെന്ന പേരിനൊപ്പം സെറ്റ് ചെയ്യപ്പെട്ട കുറേ അജണ്ടകൾ കൂടിയുണ്ട്. ഒപ്പം ഫേക്ക് നരേറ്റീവുകളും . ആ ഫേക്ക് നരേറ്റീവുകൾ നാളെ ചരിത്രമായി മാറാതിരിക്കണമെങ്കിൽ നെല്ലും പതിരും ചികഞ്ഞെടുത്തേ തീരൂ.

അതിലാദ്യത്തേത് നങ്ങേലിയും മാറു മറയ്ക്കലുമായി ബന്ധപ്പെട്ടതാണ്. ഹൈന്ദവ വിശ്വാസികളായ കേരളീയരുടെ ഇഷ്ട ഭഗവതിമാരിൽ മുക്കാൽപ്പേരും മാറുമറയ്ക്കാത്ത പ്രതിഷ്ഠകളായി ആരാധിക്കപ്പെടുമ്പോൾ അന്ന് മാറു മറയ്ക്കാത്തവർ അവർണ്ണർ മാത്രമെന്ന ഫേക്ക് നരേഷൻ പൊട്ടിത്തകരുന്നു. പ്രഖ്യാപിത ഫെമിനിസ്റ്റ് ജെ. ദേവികയുടെ കുലസ്ത്രീകളും ചന്തപ്പെണ്ണുങ്ങളും വായിച്ചവർക്കറിയാം പണ്ട് കേരളീയ സമൂഹത്തിൽ മാറ് മറച്ച് പുറത്തിറങ്ങുന്ന സ്ത്രീകളെ ഏത് കാറ്റഗറിയിൽ പെടുത്തിയിരുന്നുവെന്ന്. അതനുസരിച്ചാണെങ്കിൽ 1813 ൽ മാറു മറയ്ക്കാൻ വേണ്ടി മുല മുറിച്ച നങ്ങേലി വേശ്യാവൃത്തി ചെയ്യാൻ ആഗ്രഹിച്ചിരുന്നുവോ എന്ന് ശങ്കിക്കേണ്ടി വരും. കാരണം അന്നത്തെ കാലഘട്ടത്തിൽ മുല മറച്ച മേൽച്ചട്ട ധരിച്ച് പുറത്തിറങ്ങുന്നത് വേശ്യാവൃത്തി ചെയ്യുന്നവരായിരുന്നു.

രണ്ടാമത്തേത് നങ്ങേലിയും മുലക്കരവുമായി ബന്ധപ്പെട്ട കഥയാണ്. മുല മുറിച്ച നങ്ങേലിക്കഥയ്ക്ക് എരിവ് വരണമെങ്കിൽ മുലക്കരം എന്ന പേരിലെ taxation നു മുലയുമായി ബന്ധപ്പെടുത്തിയേ മതിയാവൂ എന്ന തലതിരിഞ്ഞ ചിന്തയിൽ മുലക്കരത്തെ തെറ്റായി വ്യാഖ്യാനിച്ചു ഇവിടുത്തെ പ്രബുദ്ധർ. നങ്ങേലിയുമായി ബന്ധപ്പെടുത്തി സെറ്റ് ചെയ്ത മറ്റൊരു അജണ്ട ഇവിടെ അതിഭയങ്കരമായ ജാതീയത ഉണ്ടായിരുന്നുവെന്നും അതിൻ്റെ ഭയങ്കരമാന ഇരകൾ ഈഴവരാണെന്നും വരുത്തി തീർക്കേണ്ടതിൻ്റെ അവശ്യകതയാണ്. മുലക്കരം കൊടുക്കേണ്ടത് തിരുവിതാംകൂർ രാജവംശത്തിനും ( ക്ഷത്രിയർ) പിരിക്കാൻ വരുന്നവർ നായന്മാരും ആണല്ലോ. അപ്പോൾ പിന്നെ ഇവരുടെ ഭയങ്കരമാന ആട്ടും തുപ്പും ഏറ്റവർ ഈഴവരാണെന്ന നരേഷൻ വന്നാൽ നായർ -ഈഴവ ഐക്യം പിളരും; ഒപ്പം തെക്കൻമാർക്ക് മനസ്സിൽ ഉള്ള തിരുവിതാംകൂർ രാജവംശത്തോടുള്ള സ്നേഹം പകയായി മാറുകയും ചെയ്യും.

ഇവിടെ ജാതീയത ഉണ്ടായിരുന്നുവെന്നത് നേര്. പക്ഷേ അത് ഇവിടെ പ്രബുദ്ധർ എഴുതി മറിക്കുന്നത് പോലൊന്നുമല്ല. ഏതൊരു ജാതീയതയേക്കാളും ഭയങ്കരമായി അന്നും ഇവിടെ ക്ലാസ്സ് ഡിവിഷൻ ഉണ്ടായിരുന്നത് പണക്കാരനും പാവപ്പെട്ടവനും തമ്മിലായിരുന്നു. അതുപോലെ ശക്തമായ ജാതീയത ദളിതർക്കിടയിലെ ഉപജാതികളിലുണ്ടായിരുന്നു. അന്നും പണമുള്ളവന് ഇന്നത്തെപ്പോലെ ഏതൊരു രാജസദസ്സിലും ക്ഷണമുണ്ട്. പണമുള്ളവന് വേണ്ടി അയിത്തമൊക്കെ കാറ്റിൽപ്പറത്തുന്ന ശീലവുമുണ്ട്. നങ്ങേലിയുടെ ത്യാഗത്തിൻ്റെ കഥ അവർ ഒരു അവർണ്ണ സ്ത്രീ ആയതിനാൽ ചരിത്രത്തിൽ എഴുതപ്പെട്ടിട്ടില്ല എന്നു പറയുന്നവർ നങ്ങേലിക്കും ഇരുന്നൂറ് കൊല്ലം മുമ്പ് ചേർത്തലയിൽ ജീവിച്ചിരുന്ന ഇട്ടി അച്യുതൻ എന്ന ഈഴവ വൈദ്യരെ കുറിച്ച് ചരിത്രത്തിലുള്ളത് വായിക്കുക. കൊച്ചി രാജകുടുംബത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം വായിക്കുക. അദ്ദേഹത്തിൻ്റെ സഹായികളായിരുന്ന സാരസ്വത ബ്രാഹ്മണരെ കുറിച്ചും വായിക്കുക.

ഇട്ടി അച്ച്യുതൻവൈദ്യരുടെ ജന്മഗൃഹമായിരുന്ന കടക്കരപ്പള്ളി പഞ്ചായത്ത്‌ പത്താം വാര്‍ഡ്‌ കുടകുത്താംപറമ്പ്‌ വീട്‌ ചേർത്തലയിലുണ്ട്. അദ്ദേഹത്തിൻ്റെ പിൻഗാമികളായ ഏഴാം തലമുറയിലെ ആളുകൾ അവിടെയുണ്ട്. വൈദ്യര്‍ ഉപയോഗിച്ചിരുന്ന നാരായം, കരണ്ടി കോല്‍, താളിയോല പെട്ടി, ഇടിയന്‍ കല്ല്‌ തുടങ്ങിയവ തുടങ്ങി കൊച്ചി രാജാവ്‌ നല്‍കിയ വീരാളിപ്പട്ടും വളയും വരെ തെളിവുകളായി അവശേഷിക്കുന്നുണ്ട്. വാമൊഴികളിലൂടെ അയ്യപ്പനുമായി ബന്ധമുള്ള ചീരപ്പൻചിറ തറവാട് മുഹമ്മയിലുണ്ട്. തറവാട്ടിൽ അയ്യപ്പസ്വാമിയെ കളരി പഠിപ്പിച്ച ഈഴവ പണിക്കരുടെ പിൻതലമുറക്കാരുണ്ട്. തെളിവായി നൂറ്റാണ്ടുകൾ പഴക്കമുള്ള വാളുമുണ്ട്.

ചേർത്തലയിലും പ്രാന്തപ്രദേശത്തുമൊക്കെ വാമൊഴിയായി നങ്ങേലിക്കഥ പ്രചാരത്തിലുണ്ടാവാം. ദേവതാ സങ്കല്പത്തിലുള്ള ഒറ്റമുലച്ചിയെന്ന യക്ഷിയുടെ പേരിലറിയപ്പെട്ടിരുന്ന മുലച്ചിപ്പറമ്പിന് പിന്നീട് നങ്ങേലിയുമായി ബന്ധപ്പെടുത്തി കഥ ചമച്ചിട്ടുണ്ടാവാം. എന്നിരുന്നാലും നങ്ങേലിയുടെ പിൻതലമുറക്കാരിയായി അവതരിപ്പിക്കുന്ന ലീല ചേച്ചിക്ക് താനും നങ്ങേലിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാൻ ആകെയുള്ളത് അമ്മൂമ്മയിലൂടെ കേട്ടറിഞ്ഞ മുല അറുത്ത കഥയും പിന്നെ മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് പണ്ട് താൻ താമസിച്ചിരുന്നു എന്ന കഥയും മാത്രം. അവർ പോലുമറിയാതെ ഒരു വൻ അജണ്ടയുടെ ഭാഗമായി അവരും നങ്ങേലിക്കഥയും ഇവിടെ സെറ്റ് ചെയ്യപ്പെടുകയാണ്. ഇരുന്നൂറ് കൊല്ലം മുമ്പുള്ള ഒരു മാറ് മറയ്ക്കൽ സമര കെട്ടുഗാഥ അരങ്ങു നിറഞ്ഞാടുമ്പോൾ പൂജാമുറിയിലെ മാറു മറയ്ക്കാത്ത ഭഗവതി ചിത്രം എന്നെ നോക്കി ഗൂഢമായി ചിരിക്കുകയാണ്.

അഞ്ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button