തിരുവനന്തപുരം: ബസുകളുടെ രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾ നേരിടാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. വേഗപ്പൂട്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വാഹന ഉടമകള്‍ മാത്രമല്ല, അതിന് സഹായം ചെയ്യുന്ന ഡീലര്‍മാര്‍ക്കും വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കുമെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഇതിനായി സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ ചൊവ്വാഴ്ച മുതല്‍ പരിശോധന ആരംഭിക്കുമെന്നും ആന്റണി രാജു പറഞ്ഞു. കളര്‍ കോഡ് ലംഘിക്കുന്ന വാഹനം പിടിച്ചെടുക്കും. ഓരോ അനധികൃത രൂപമാറ്റത്തിനും പിഴ പതിനായിരം രൂപയായി വര്‍ധിപ്പിക്കും.
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസുകളുടെ എണ്ണം നിശ്ചയിച്ച ശേഷം ഓരോ ആര്‍ടി ഓഫീസിന് കീഴിലും വരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത ബസുകളുടെ ചുമതല നല്‍കും. ബസുകളില്‍ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. വാഹനങ്ങളില്‍ രുപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments