തൃശ്ശൂർ: സ്പീഡ് ഗവേർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തു. കണ്ണൂരിൽ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിനോട് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.
ട്രിപ്പ് അവസാനിപ്പിച്ചതോടെ യാത്രക്കാർ കുന്നംകുളത്ത് ഇറങ്ങേണ്ടി വന്നു.
നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവേർണർ ഇല്ലാതെ സർവീസ് നടത്തിയത്.
വടക്കഞ്ചേരി അപകട കാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുകളുടെ വേഗതാ പരിശോധനയും കർശനമാക്കിയത്. ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഗതാഗത വകുപ്പ് ഉന്നത തല യോഗം ചേരുന്നുണ്ട്. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Post Your Comments