കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണക്കടത്ത് കേസും അതിനുള്ളിൽ നടന്ന ചതികളും വിവരിച്ച് കൊണ്ട് സ്വപ്നയെഴുതിയ പുസ്തകത്തിൽ ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്ന് സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താൻ റെക്കോർഡ് ചെയ്തത് എൽഡിഎഫിനു തുടർഭരണം ഉണ്ടാവാനായിരുന്നുവെന്നും സ്വപ്ന പറയുന്നു. കേരളം രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പലതും സ്വപ്നയുടെ പുസ്തകത്തിൽ ഉണ്ടാകുമെന്ന് സൂചന.
ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും തുടർഭരണം വരേണ്ടത് തന്റെ കൂടെ ആവശ്യമാണെന്ന് വിശ്വസിപ്പിച്ചാണ് തന്നെ കൊണ്ട് അങ്ങനെ ഒരു ഓഡിയോ റെക്കോർഡ് ചെയ്യിപ്പിച്ചതെന്നാണ് സ്വപ്ന പറയുന്നത്. ‘അന്വേഷണം നീ വരെയേ എത്തൂ; അതുകൊണ്ട് ഇപ്പോൾ സന്ദീപ് പറയുന്നതുപോലെ ചെയ്യുക’ – ഇതായിരുന്നു തനിക്ക് ലഭിച്ച സന്ദേശമെന്ന സ്വപ്ന പറയുമ്പോഴും, ഈ ചതികൾക്ക് പിന്നിൽ ആരാണെന്ന കാര്യം പുറത്തുവന്നിട്ടില്ല.
തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ. മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങൾ സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്.
ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ട കാര്യവും സ്വപ്ന വെളിപ്പെടുത്തുന്നു. ഒരിക്കലും കൈവിടില്ലെന്ന് ശിവശങ്കർ പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും അയൽ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും തന്റെ കഴുത്തിൽ താലി ഉണ്ടായിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു.
മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് അശ്വത്ഥാമാവ് വെറും ഒരു ആന എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ചതിയുടെ പത്മവ്യൂഹം എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എല്ലാ കാര്യങ്ങളിലും കെടി ജലീൽ, നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.
Post Your Comments